പാകിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത് ജനക്കൂട്ടം; അപലപിച്ച് അധികൃതര്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ക്ഷേത്രം തകര്‍ത്തതായി റിപ്പോര്‍ട്ട്. രാജ്യത്ത് കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന നോര്‍ത്ത് വെസ്റ്റേണ്‍ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതര്‍ പ്രദേശത്തെ ഹൈന്ദവര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിര്‍ദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനക്കൂട്ടമെത്തി ക്ഷേത്രം തകര്‍ത്തത്. ജമാഅത്ത് ഉലമ–ഇ–ഇസ്ലാമിക് പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനക്കൂട്ടം എത്തിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ തങ്ങളുടെ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ജമാഅത്ത് ഉലമ–ഇ–ഇസ്ലാമിക് പാര്‍ട്ടി പ്രോവിന്‍ശ്യല്‍ ചീഫ് മൗലാന അട്ടൗര്‍ റഹ്മാന്‍റെ പ്രതികരണം.
ക്ഷേത്രം തകര്‍ക്കുന്നതിന്റെയും അഗ്നിക്കിരയാക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രം തകര്‍ത്ത് അഗ്നിക്കിരയാക്കിയത് എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഇര്‍ഫാന്‍ ഉല്ല അറിയിച്ചു.
അതേസമയം സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു അതിക്രമം നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് സംഭവത്തെ അപലപിച്ച് പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി ട്വീറ്റ് ചെയ്തത്.