റാന്നി : ലോകത്ത് വന്നിട്ടുള്ള എല്ലാ ഗുരുക്കന്മാരും ഉദ്ഘോഷിച്ചത് മനുഷ്യന്റെ നന്മയാണെന്നും മത മെന്നാല്‍ സ്പര്‍ദ്ധയെന്നല്ല മറിച്ച് ഒരു വ്യക്തി മനുഷ്യനായി ജീവിക്കുവാനുള്ള പാതയൊരുക്കലാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഈ മനുഷ്യ ജീവിതത്തിന്റെ മൂല്യമാണ് ഓരോ മതത്തിലെയും ഗുരുക്കന്മാര്‍ നമ്മോട് പറഞ്ഞത്. ലോകത്തെ എന്തെല്ലാമെടുത്ത് വര്‍ണ്ണിച്ചാലും എഴുതിയാലും തീരാത്തതാണ് ഗുരുക്കന്മാരുടെ ജീവിതം. ആ ജീവിതത്തെ വിശകലനം ചെയ്ത് സംസാരിക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയില്ല. ചെരുപ്പിനോട് നടന്ന് നടന്ന് തേഞ്ഞതിനെക്കുറിച്ച് പറഞ്ഞാല്‍ ചെരുപ്പ് പറയും തേഞ്ഞത് ഞാനല്ല മറിച്ച് ഉപയോഗിച്ചിരുന്ന നിങ്ങളുടെ ജീവിതമാണ് എന്ന്. നമ്മുടെ ജീവിതം തേഞ്ഞ് തേഞ്ഞ് ഓരോദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരിലുള്ള വേവചനമല്ല മറിച്ച് വിവേകമാണ് വേണ്ടത്. ദേവാലയങ്ങള്‍ ഗുരുക്കന്മാരെ വണങ്ങുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ളയിടങ്ങളാണ്. അവ ജീവിതത്തിന്റെ നൈമിഷകതയേ ഓര്‍മ്മിപ്പിച്ച് പിന്നെയും ദീര്‍ഘകാലം നിലകൊള്ളുമെന്നും സ്വാമി പറഞ്ഞു.
റാന്നി കരികുളം സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. റവ.കുര്യൻ ജോസ് അദ്ധ്യക്ഷത വഹിച്ച മതസൗഹാര്‍ദ്ദ സമ്മേളനം മുൻ എം.എല്‍.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഇമാം മുഹമ്മദ് കുട്ടി, റവ.ഡോ.എ.സി. തോമസ് എന്നിവര്‍ സംസാരിച്ചു.