International

യുഎഇയിൽ വൻ നികുതി പരിഷ്കരണം: കോർപറേറ്റ് ടാക്സ് ഏർപ്പെടുത്തും

“Manju”

ദുബായ്: വൻ നികുതി പരിഷ്കരണം നടപ്പാക്കൊനൊരുങ്ങി യുഎഇ. രാജ്യത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് കോർപറേറ്റ് ടാക്സ് ഏർപ്പെടുത്താൻ തീരുമാനമായി. 2023 ജൂൺ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വർഷം മുതൽ കോർപറേറ്റ് ടാക്സ് നിലവിൽ വരും. സ്ഥാപനങ്ങളുടെ ലാഭത്തിന്റെ 9 ശതമാനമാണ് നികുതി ഈടാക്കുക.

സ്വകാര്യ മേഖലയിൽ സമീപകാലത്തെ വൻ നികുതി പരിഷ്കാരമാണ് യുഎഇ പ്രഖ്യാപിച്ചത്. ലാഭത്തിന്റെ 9 ശതമാനം കമ്പനികൾ നികുതിയടക്കേണ്ടി വരുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എന്നാൽ 3.75 ലക്ഷം ദിർഹത്തിൽ താഴെ ലാഭമുള്ള ചെറുകിട കമ്പനികൾ നികുതി നൽകേണ്ടതില്ല. ചെറുകിട സംരഭങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം വ്യക്തികൾക്ക് നികുതി നൽകേണ്ടി വരില്ല. ജോലിയിൽ നിന്നോ, റിയൽ എസ്റ്റേറ്റിൽ നിന്നോ മറ്റേതെങ്കിലും നിക്ഷേപങ്ങളിൽ നിന്നോ വരുമാനം ലഭിക്കുന്ന വ്യക്തിയാണെങ്കിലും നികുതിയിൽ നിന്നും ഒഴിവാകും. നികുതി രഹിത സമ്പദ് വ്യവസ്ഥയിൽ നിന്നും നികുതിയധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുളള രാജ്യത്തിന്റെ മാറ്റമായാണ് ഇതിനെ നിക്ഷേപകർ കാണുന്നത്.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാൻ പുതിയ തീരുമാനം വഴിയൊരുക്കും. 2018 ജനുവരി ഒന്നു മുതലാണ് രാജ്യത്ത് വാറ്റ് നിലവിൽ വന്നത്. അതിന് പിന്നാലെയാണ് വരുമാന നികുതിയിലേക്ക് രാജ്യം കടക്കുന്നത്. നിലവിൽ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും മാത്രമാണ് രാജ്യത്ത് കോർപറേറ്റ് നികുതി ബാധികമായിട്ടുള്ളത്. 20 ശതമാനമാണ് ഈ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന നികുതി. എണ്ണ, ഗ്യാസ് പോലുള്ള പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് 55 ശതമാനമാണ് നിലവിലെ നികുതി.

Related Articles

Back to top button