അഖിൽ ജെ എൽ
തൃശ്ശൂർ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താൻ അനുമതി നൽകണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ മാത്രമായി ചുരുക്കി പൂരം നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഒരാനയെ ഉപയോഗിച്ച് പൂരം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല. എന്നാൽ ലഭിച്ചാലും അനുമതി നൽകാനാവില്ലെന്ന് കളക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായും അതിൽ മാറ്റംവരുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ആനപ്പുറത്ത് പൂരദിനത്തിൽ എഴുന്നള്ളിപ്പ് നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പാറമേക്കാവ് ദേവസ്വം അപേക്ഷ നൽകിയത്. നിയന്ത്രണങ്ങൾ പാലിച്ച് എഴുന്നള്ളിപ്പ് നടത്താമെന്നും അവർ ഉറപ്പു നൽകി.
പൂരം പൂർണമായി ഒഴിവാക്കാൻ മന്ത്രിതലത്തിൽ ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ നേരത്തെ തീരുമാനമായിരുന്നു. എന്നാൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തിൽ കൊടിയേറ്റ് നടത്താൻ സർക്കാർ അനുമതി നൽകി. അഞ്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിയേറ്റ് നടന്നത്. തുടർന്നാണ് പുതിയ ആവശ്യവുമായി പാറമേക്കാവ് കളക്ടറെ സമീപിച്ചത്