ഹെയ്തി പ്രസിഡന്റ് ജൊവനേൽ മോസെ വെടിയേറ്റ് മരിച്ചു
പോർട്ട് ഓ പ്രിൻസ് : ഹെയ്തി പ്രസിഡന്റ് ജൊവനേൽ മോസെ വെടിയേറ്റ് മരിച്ചു. മോസെയുടെ സ്വകാര്യ വസതിയ്ക്ക് നേരെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൽ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി അറിയിച്ചത്.
പ്രസിഡന്റിന് നേരെ ഉണ്ടായ ആക്രമണം മനുഷത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. 2017 ലാണ് മോസെ പ്രസിഡന്റായി ചുമതലയേറ്റത്. എന്നാൽ അന്ന് മുതൽ അദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് മോസെ ശ്രമിക്കുന്നത് എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും അദ്ദേഹത്തിനെ വധിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർദ്ധിച്ചതോടെയാണ് ഹെയ്തിയിൽ ആക്രമണങ്ങൾ വർദ്ധിച്ചത്. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണ്.