ചൈനക്കെതിരെ വീണ്ടും ട്രംപ്
വാഷിങ്ടൻ: ടിബറ്റിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിൽ ഒപ്പുവച്ച് ട്രംപ്. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റൻ ബുദ്ധ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തിൽ ഒരു രാജ്യാന്തര സഖ്യം രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കോവിഡിനെത്തുടർന്നു നൽകുന്ന 2.3 ട്രില്യൺ യുഎസ് ഡോളറിന്റെ ആശ്വാസധന പാക്കേജിനൊപ്പം ഞാറാഴ്ചയാണ് ടിബറ്റ് ബില്ലിനും ട്രംപ് അംഗീകാരം നൽകിയത്. ഇതോടെ ടിബറ്റിലെ ലാസയിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാതെ ഇനി യുഎസിൽ പുതിയ ചൈനീസ് കോൺസുലറ്റ് സ്ഥാപിക്കാൻ അനുമതിയില്ല. ടിബറ്റിനു വേണ്ടിയുള്ള സ്പെഷൽ യുഎസ് കോഓർഡിനേറ്റർക്കു ചെലവഴിക്കാനായി 1 മില്യൺ യുഎസ് ഡോളറും അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ചൈനയുടെ പ്രതിഷേധം വകവയ്ക്കാതെ യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റിന്റെ ഒപ്പോടെ ബിൽ നിയമമായി. ടിബറ്റിൽ ടിബറ്റൻ സമൂഹത്തിനു പിന്തുണ നൽകുന്ന സർക്കാരിതര സംഘടനകളെ സഹായിക്കുന്നത് ഇതോടെ നിയമാനുസൃതമായി.