പ്രജീഷ് വള്ള്യായി
കണ്ണൂർ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി അനുവദിച്ച ആദ്യ ട്രെയിന്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് സ്വദേശമായ ബീഹാറിലേക്ക് മടങ്ങിയത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനു പുറമെ അഴീക്കോട്, ചെമ്പിലോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധര്‍മ്മടം, കൂടാളി പഞ്ചായത്തുകളില്‍ നിന്നുമായി 1140 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
കോവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരിനും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്.