സിന്ധുമോള്‍ ആര്‍
ബെംഗളൂരു ∙ സൂപ്പർതാരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിനങ്ങളിലെ തിയറ്ററുകൾക്കു സമാനമായിരുന്നു ഇന്നലെ ബെംഗളൂരുവിലെ മദ്യവിൽപനശാലകൾ (എംആർപി ഔട്ട്‌ലെറ്റ്‍). രാവിലെ 9നു തുറക്കുന്നതിനു 3-4 മണിക്കൂറുകൾക്കു മുൻപ് തന്നെ ഒട്ടേറെപ്പേർ ഔട്ട്‌ലെറ്റുകൾക്കു മുന്നിലെത്തി. തിരക്കു നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും അകലം ഉറപ്പാക്കാൻ നിശ്ചിത ദൂരത്ത് വൃത്തങ്ങൾ വരയ്ക്കുകയും ചെയ്തെങ്കിലും ഉച്ചയോടെ ക്യൂ ഇതിനുമപ്പുറത്തേക്ക് ഒരു കിലോമീറ്ററോളം നീണ്ടു.
പലയിടത്തും അകലം ലംഘിക്കപ്പെടുകയും ക്യൂവിൽ തിക്കിത്തിരക്ക് അനുഭവപ്പെടുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രാവിലെ മുതൽ പൊലീസ് രംഗത്തുണ്ടായിരുന്നു. കൂട്ടം കൂടിയവരെയും നുഴഞ്ഞു കയറിയവരെയും ഇവർ ലാത്തിവീശി ഓടിച്ചു. ജനതാ കർഫ്യൂവിനു മുന്നോടിയായി മാർച്ച് 21ന് അടച്ച എംആർപി ഔട്ട്‌ലെറ്റുകൾ 44 ദിവസങ്ങൾക്കിപ്പുറമാണു തുറക്കുന്നത്.
സംസ്ഥാനത്താകെ നാലായിരത്തോളം എംആർപി ഔട്ട്‌ലെറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള മൈസൂർ സെയിൽസ് ഇന്റർനാഷനൽ ലിമിറ്റഡിന്റെ(എംഎസ്ഐഎൽ) എണ്ണൂറോളം വിൽപന കേന്ദ്രങ്ങളുമാണുള്ളത്. ഒരാൾക്കു പരമാവധി 2.3 ലിറ്റർ മദ്യവും 6 കുപ്പി ബീയറുമേ വാങ്ങാനാവുകയുള്ളൂ. എന്നാൽ, ആളുകൾ കൂട്ടത്തോടെ എത്തി വൻതോതിൽ മദ്യം വാങ്ങിക്കൂട്ടുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം 45 കോടി രൂപയാണ് കര്‍ണാടക പിരിച്ചെടുത്തത്. 8.5 ലക്ഷം ലിറ്റർ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 3.9 ലക്ഷം ലിറ്റർ ബീയര്‍ എന്നിവയാണ് 1500ല്‍ അധികം എംആര്‍പി ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്.