ജെആര്‍എഫ്, എസ്‌ആര്‍എഫ് തുടങ്ങിയ ഫെലോഷിപ്പുകള്‍ക്ക് പുതിയ തുക പ്രഖ്യാപിച്ച് യുജിസി. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറല്‍ എന്നിവയ്‌ക്ക് നല്‍കി വരുന്ന തുക വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചതായാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ അറിയിച്ചത്. സെപ്റ്റംബര്‍ 20-ന് നടന്ന 572-ാമത് യോഗത്തിലാണ് പുതുക്കിയ തുക അംഗീകരിച്ചത്.
സയൻസ്, ഹ്യുമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നിവയില്‍ ജെആര്‍ഫ് സ്വന്തമാക്കുന്നതിന് മുമ്പ് പ്രതിമാസം രണ്ട് വര്‍ഷത്തേക്ക് 31,000 രൂപയായിരുന്നു നല്‍കിയിരുന്നത്. ഈ തുകയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിര്‍ദ്ദേശാനുസരണം പ്രതിമാസം രണ്ട് വര്‍ഷത്തേക്ക് 37,000 രൂപയാകും നല്‍കുക. സയൻസ്, ഹ്യൂമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നിവയില്‍ എസ്‌ആര്‍ഫ് സ്വന്തമാക്കുന്നതിന് മുമ്പ് പ്രതിമാസം 35,000 രൂപയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ശേഷിക്കുന്ന കാലയളവിലേക്ക് പ്രതിമാസം 42,000 രൂപയാകും നല്‍കുക.
സാവിത്രിഭായ് ജ്യോതിറാവു ഫുലെ ഫെലോഷിപ്പ് മുമ്പ് പ്രതിമാസം രണ്ട് വര്‍ഷത്തേക്ക് 31,000 രൂപയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തുക രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 37,000 രൂപയാണ് നല്‍കുന്നത്. ഡോ ഡിഎസ് കോത്താരി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ മുമ്പ് അനുവദിച്ചിരുന്ന തുക പ്രതിമാസം 54,000 രൂപയായിരുന്നു. പുതിയ തുക അനുസരിച്ച് കാലാവധി അവസാനിക്കും വരെ പ്രതിമാസം 67,000 രൂപ ലഭിക്കും.
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ മുമ്പ് അനുവദിച്ചിരുന്നതില്‍ നിന്നും തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ് പ്രതിമാസം ആദ്യ വര്‍ഷം 47,000 രൂപയും രണ്ടാം വര്‍ഷം 49,000 രൂപയും മൂന്നാം വര്‍ഷവും 54,000 രൂപയുമായിരുന്നു നല്‍കിയിരുന്നത്. വര്‍ദ്ധിപ്പിച്ച തുക അനുസരിച്ച് പ്രതിമാസം ആദ്യ വര്‍ഷം 58,000 രൂപയും രണ്ടാം വര്‍ഷം 61,000 രൂപയും മൂന്നാം വര്‍ഷം 67,000 രൂപയുമാണ്. സ്ത്രീകള്‍, എസ്സി/എസ്ടി, എന്നിവര്‍ക്കുള്ള ഡോ എസ് രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ മുമ്പ് അനുവദിച്ചിരുന്ന തുക പ്രതിമാസം ആദ്യ വര്‍ഷം 47,000, രണ്ടാം വര്‍ഷം 49,000, മൂന്നാം വര്‍ഷം മുതല്‍ പ്രതിമാസം 54,000 എന്നിങ്ങനെയായിരുന്നു. എന്നാല്‍ പുതിയതായി അനുവദിച്ചിരിക്കുന്ന തുക പ്രതിമാസം ആദ്യ വര്‍ഷം 58,000, രണ്ടാം വര്‍ഷം 61,000, മൂന്നാം വര്‍ഷം 67,000 എന്നിങ്ങനെയാകും നല്‍കുക.
യുജിസി പുറത്തുവിട്ട പുതിയ കരട് മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ബിരുദ പ്രോഗ്രാമുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള ക്രെഡിറ്റ് നല്‍കുമെന്നും യുജിസി അറിയിച്ചു. നാലാം സെമസ്റ്ററിന് ശേഷം 60 മുതല്‍ 120 മണിക്കൂര്‍ വരെ ബിരുദ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണമെന്നാണ് യുജിസി നിര്‍ദ്ദേശം.