നന്ദകുമാർ വി ബി
ജനിച്ച മണ്ണിന്റെ മടിത്തട്ടിലേക്ക് അവര്‍ പറന്നിറങ്ങി. ഇനിയുള്ള രണ്ടാഴ്ച കരുതലിന്റെ കരങ്ങള്‍ തണലൊരുക്കും. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ 9 കൈകുഞ്ഞുങ്ങളടക്കം 363 മലയാളികളെയും വഹിച്ചുള്ള ആദ്യവിമാനങ്ങള്‍ നെടുമ്പാശേരിയിലും കരിപ്പൂരിലുമെത്തി.
അബുദാബിയില്‍നിന്ന് 177 യാത്രക്കാരും നാലു കൈക്കുഞ്ഞുങ്ങളുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച രാത്രി 10.08 ഓടെ നെടുമ്പാശേരിയിലെത്തി. ദുബായില്‍നിന്ന് 177 പേരും അഞ്ച് കുട്ടികളുമായി രാത്രി 10.34 ഓടെ കരിപ്പൂരിലും വിമാനമെത്തി.
തങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിലും സുരക്ഷയിലും നാട് കാണിച്ച കരുതലിന് നന്ദി പറഞ്ഞ് അവര്‍ മലയാളത്തിന്റെ ഹൃദയംതൊട്ടു. എല്ലാ ആരോഗ്യസുരക്ഷാ മുന്‍കരുതലും പാലിച്ചാണ് പ്രവാസികളെ എത്തിച്ചത്. വിമാനത്താവളങ്ങളില്‍ 20 പേര്‍ വീതമുള്ള സംഘമാക്കി തിരിച്ചായിരുന്നു പരിശോധന. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുമുമ്പ് ബോധവല്‍ക്കരണ ക്ലാസും നല്‍കി. ഒരാഴ്ച ഇവരെ നിരീക്ഷിച്ചശേഷം കര്‍ശന നിയന്ത്രണത്തോടെ വീടുകളിലെ ക്വാറന്റൈനിലേക്ക് മാറ്റും