സ്വന്തം ലേഖകൻ
ലോക്ക്ഡൗൺ മൂലം ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാർക്ക് ആശ്വാസമെത്തിയില്ല. ഇനിയെന്ത് ചെയ്യണമെന്നറിയാതെയുള്ള സഹനത്തിന്റെ ദിവസങ്ങളിലൂടെയാണ് അവർ കടന്നു പോവുന്നത്. മൂന്നു ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം മലയാളികളാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.
നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം. നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു.
അതിനിടെ, അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ ആരോപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.സംസ്ഥാന സർക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കിൽ ഇവരെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് തയ്യാറാണ്. മുഖ്യമന്ത്രി അനുമതി നൽകുകയേ വേണ്ടൂ എന്നും കെ.മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.