KeralaLatest

ഒടുവില്‍ ഗുജറാത്തിപ്പെണ്‍കൊടിക്ക് കോഴിക്കോട്ട് മാംഗല്യം

“Manju”

 

രജിലേഷ് കെ.എം.

കോഴിക്കോട് : കോവിഡ് 19ലോക്ഡൗണില്‍ വരന്റെ വീട്ടില്‍ വിരുന്നുകാരിയായി കഴിഞ്ഞത് ഒന്നരമാസത്തോളം. ഒടുവില്‍ ഗുജറാത്തിപ്പെണ്‍കൊടിക്ക് കോഴിക്കോട്ട് മാംഗല്യം. ലോക്ഡൗണ്‍ കാലത്ത് 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജ് മുംബൈക്കാരിയായ ഹേതല്‍ മോദിയെ വരണമാല്യമണിയിച്ചത്.

ഏപ്രില്‍ അഞ്ചിന് തീരുമാനിച്ചിരുന്ന വിവാഹമാണ് ഒരുമാസത്തിനു ശേഷം നടത്തിയത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും.

ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. യു.കെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പ്രണയികളായത്. ഇരുകുടുംബങ്ങളും സമ്മതം മൂളിയതോടെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട്ട് വിവാഹം നടത്താന്‍ തീരുമാനിച്ചു.അതിനിടയിലാണ് കോവിഡ് ഭീഷണി വില്ലനായത്. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. രാജ്യമാകെ ലോക്ഡൗണായതിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായത്.

നാലുവര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ മൊട്ടിട്ട പ്രണയത്തിന് കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ശുഭസാഫല്യം.കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര.

Related Articles

Back to top button