സിന്ധുമോള്‍ ആര്‍
കോഴിക്കോട്: ഐ.എന്‍.എസ് മഗര്‍ കപ്പലില്‍ മാലിദ്വീപില്‍ നിന്ന് മലയാളികളെ കൊണ്ടുവന്നത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയെന്ന് പരാതി. യാത്രക്കാരെ കുത്തിനിറച്ച അവസ്ഥയിലാണ് കപ്പലില്‍ കൊണ്ടുവന്നതെന്നാണ് യാത്രക്കാരുടെ പരാതി.
ചൊവ്വാഴ്ച അര്‍ധരാത്രി കോഴിക്കോട് എത്തിയ സ്ത്രീകള്‍ അടക്കമുള്ള ഒന്‍പതംഗ സംഘത്തിന് ക്വാറന്റീന്‍ സൗകര്യം പോലും ലഭിച്ചില്ലെന്ന പരാതിയും ഉണ്ട്.
”10- ാം തിയതി നാല് മണിയോടെയാണ് തങ്ങളെ കപ്പലില്‍ കയറ്റിയത്. സാമൂഹിക അകലം പാലിച്ച് തന്നെയായിരുന്നു കപ്പലിലേക്ക് കയറ്റിയത്. എന്നാല്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നും ട്രെയിന്‍ ബോഗിയുടെ അത്ര പോലും ഇല്ലാത്ത കുടുസുമുറിയില്‍ 22 ഓളം ബെഡുകള്‍ ഒരുമിച്ചിട്ടാണ് കിടത്തിയത്. മെയിന്‍ ഹാളില്‍ 80 ലധികം പുരുഷന്‍മാരാണ് ഉണ്ടായിരുന്നത്. കാല് നീട്ടിവെച്ചാല്‍ പോലും മുന്നിലുള്ള ആളുകളുടെ തലയില്‍ തട്ടും. ആ വിധത്തിലായിരുന്നു സൗകര്യം ഒരുക്കിയത്.
നിലത്ത് വരെ ബെഡ് ഇട്ടാണ് പലരേയും കിടത്തിയത്. ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകള്‍ മറ്റൊരു സ്ഥലം വേണമെന്ന് പറഞ്ഞതോടെ ഇവരെ താഴെ കൊണ്ടുവന്നു. എങ്കിലും ബാത്ത് റൂം ഉപയോഗിക്കാന്‍ മുകളിലേക്ക് വീണ്ടും കയറണം. മച്ചിന്റെ പൊക്കത്തില്‍ തൂക്കിക്കയണ്ടേ നിലയിലാണ് ഗോവണികള്‍.
രണ്ട് ബാത്ത് റൂം മാത്രമാണ് ഉള്ളത്. സാനിറ്റൈസറിന് പകരം ബാര്‍ സോപ്പ് ആയിരുന്നു അതിലുണ്ടായിരുന്നത്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ഉണ്ടെങ്കില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗം പിടിപെടും.
കപ്പലില്‍ കയറുന്നത് വരെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പൂര്‍ണമായും പാലിച്ചിരുന്നെങ്കില്‍ കപ്പലില്‍ എത്തിയ ശേഷം അതിന് സാധിച്ചില്ല ‘, ഒരു യാത്രക്കാരി പറഞ്ഞു.
കപ്പലില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ സര്‍ജിക്കല്‍ മാസ്‌ക് മാറ്റണമെന്ന് പറഞ്ഞ് അവര്‍ ക്ലോത്തിന്റെ മാസ്‌ക് തന്നു. അതിന് ശേഷം രണ്ടാമതൊരു മാസ്‌ക് ചോദിച്ചെങ്കിലും ലഭിച്ചില്ല. സ്‌റ്റോക്കില്ല തീര്‍ന്നു എന്നായിരുന്നു മറുപടി. യാത്രക്കാര്‍ക്കെല്ലാം ഉപയോഗിക്കാന്‍ ആകെയുള്ളത് ഒരു ടോയ്‌ലറ്റും രണ്ട് ബാത്ത്‌റൂമുമായിരുന്നു ഉണ്ടായിരുന്നത്.
8 മണിക്കൂറാണ് ഈ കപ്പലില്‍ ഇരിക്കേണ്ടി വന്നത് 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. 12 ാം തിയതി ആറ് മണിക്കാണ് പുറത്തിറങ്ങാനായത്. പുറത്തിറങ്ങി ആളുകള്‍ കാണുന്നു എന്ന അവസ്ഥ വന്നപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ച് ഇറക്കി.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് 8 മണിയോടെ പുറത്തിറങ്ങി. വയനാട്, മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് ഒരു കെ.എസ്.ആര്‍.ടി ബസാണ് ഒരുക്കിയത്. ഞങ്ങള്‍ 16 പേര്‍ ഒരുമിച്ച് ആ ബസില്‍ യാത്ര ചെയ്തു. ഷിപ്പില്‍ ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് തന്നെ എല്ലാവരും ഉറങ്ങിപ്പോയിയിരുന്നു- യാത്രക്കാരി പറഞ്ഞു.
ബസ്സിലെ യാത്രക്കാരുടെ വിവരങ്ങളെല്ലാം എമിഗ്രേഷന് ശേഷം എസ്‌കോര്‍ട്ടിന് പോകേണ്ട പൊലീസുദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. യാത്രക്കാരെ ബസ്സിലേക്ക് കയറ്റിയ ശേഷം എസ്‌കോര്‍ട്ട് പൊലീസ് വാഹനത്തിന് പിന്നിലായാണ് കെ.എസ്.ആര്‍.ടി.സി ബസ്സ് പോയത്. കപ്പലില്‍ 48 മണിക്കൂര്‍ 40 ഡിഗ്രി ചൂടില്‍ കുത്തിയിരുന്ന് യാത്ര ചെയ്തതിനാല്‍ പലരും ഉറങ്ങിപ്പോയിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
കൊച്ചിയില്‍ നിന്ന് മലപ്പുറം വഴി വന്ന ബസ്സ് പക്ഷേ മലപ്പുറത്ത് നിര്‍ത്തിയില്ല. അവിടെ ഇറങ്ങേണ്ട മൂന്ന് യാത്രക്കാരെ ഇറക്കിയുമില്ല. നേരെ കോഴിക്കോട് മലാപ്പറമ്പ് എത്തിയപ്പോള്‍ ബസ്സിലുണ്ടായിരുന്ന വയനാട്ടുകാരുള്‍പ്പടെ ചിലര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. അത് പൊലീസുകാരാണ് പറയേണ്ടത് എന്നായിരുന്നു കെ.എസ്.ആര്‍.ടിസി ബസ്സ് ജീവനക്കാരുടെ മറുപടി.