ഓക്‌സ്‌ഫോഡ് ഗവേഷകര്‍ കുരങ്ങുകളില്‍ നടത്തിയ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദം
ശ്രീജ.എസ്
ലണ്ടൻ: ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് പഠനം. ആറു കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനൊരുങ്ങുകയാണ് ഓക്‌സഫോഡ് സര്‍വ്വകലാശാല.
മറ്റ് ശാസ്ത്രജ്ഞരുടെ കര്‍ശനമായ അവലോകനത്തിന് ഇതുവരെ പഠനം വിധേയമായിട്ടില്ല. അതിനായി പ്രാഥമിക കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഗ്രൂപ്പ് ഗവേഷകരുമായും ജെന്നറ്റ് ഗ്രൂപ്പുമായും ചേര്‍ന്ന് ഗവേഷണം നടത്തുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാവായ ആസ്ട്രാസെനേക്കാ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ഒരൊറ്റ ഷോട്ട് വാക്‌സിന്‍ നല്‍കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചതായും 28 ദിവസത്തിനുള്ളില്‍ എല്ലാ സംരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുരങ്ങുകളിലെ പഠനം തീര്‍ച്ചയായും നല്ല വാര്‍ത്തയാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ ഫാര്‍മകോപിഡെമിയോളജി പ്രൊഫസര്‍ സ്റ്റീഫന്‍ ഇവാനും അറിയിച്ചു.
പരീക്ഷണ വിജയം വലിയ നേട്ടമാണെങ്കില്‍ പോലും കുരങ്ങുകളില്‍ പരീക്ഷിച്ച പല വാക്‌സിനുകളും മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ വന്‍ പരാജയമായിരുന്നുവെന്ന വസ്തുക കൂടിയുണ്ട്. ലോകമാകമാനമായി 100 ലധികം കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്..