വി.എം.സുരേഷ് കുമാർ
വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 7 ന് ദുബായില്‍ നിന്ന് വന്ന 78 കാരനായ നാദാപുരം പാറക്കല്‍ സ്വദേശിക്കും മെയ് 13 ന് കുവൈത്തില്‍ നിന്ന് വന്ന ഓര്‍ക്കാട്ടേരി സ്വദേശിനിയായ 23 കാരിക്കുമാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ആദ്യത്തെയാള്‍ എന്‍.ഐ.ടി ഹോസ്റ്റലിലെയും രണ്ടാമത്തെ വ്യക്തി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു.
ആദ്യത്തെയാളെ 16 നും രണ്ടാമത്തെ വ്യക്തിയെ 15 നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവസാംപിള്‍ പരിശോധനയില്‍ പോസിറ്റീവായ ഇരുവരുടെയും നില തൃപ്തികരമാണ്.
നിലവില്‍ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2797 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇന്ന് പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ 5654 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.