India

ജീവയുടെ അച്ഛനെതിരെ പരാതിയുമായി വിശാൽ

“Manju”

ചെന്നൈ : നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരിക്കെതിരെ പരാതിയുമായി തമിഴ് നടൻ വിശാൽ. കടമായി വാങ്ങിയ പണം തിരികെ നൽകിയിട്ടും തന്റെ വീടിന്റെ ആധാരവും ചെക്ക് ലീഫ് ഉൾപ്പെടെയുള്ള രേഖകളും തിരിച്ചുതരാൻ ചൗധരി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് വിശാൽ പരാതി നൽകിയത്. ടി നഗർ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംഭവത്തിൽ ചൗധരിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

ഇരുമ്പു തിരൈ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് വിശാൽ ചൗധരിയിൽ നിന്ന് പണം വാങ്ങിയത്. ഈടായി വിശാലിന്റ വീടിന്റെ ആധാരവും മറ്റ് രേഖകളുമാണ് നൽകിയത്. എന്നാൽ ഇപ്പോൾ മുഴുവൻ പണവും തിരികെ നൽകിയെന്നും, പക്ഷേ രേഖകൾ തിരികെ നൽകുന്നില്ലെന്നും വിശാൽ പരാതിയിൽ പറയുന്നത്. രേഖകൾ തിരികെ ചോദിച്ചപ്പോൾ കാണാനില്ലെന്നായിരുന്നു ചൗധരിയുടെ മറുപടിയെന്നും താരം ചൂണ്ടിക്കാട്ടി.

അതേസമയം താനല്ല സംവിധായകൻ ശിവകുമാർ ആയിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തതെന്നാണ് ചൗധരിയുടെ മറുപടി. ശിവകുമാർ മരണപ്പെട്ടതിനാൽ രേഖകൾ കിട്ടിയില്ലെന്നും ചൗധരി പറഞ്ഞു. മുഴുവൻ തുകയും നൽകിയെന്ന് കാണിച്ചുള്ള രേഖകൾ വിശാലിന് നൽകിയിട്ടുണ്ട്. ഭാവിയിൽ അത് പ്രശ്‌നമാകുമെന്ന പേടി വിശാലിന് ഉണ്ടാകും. ഇപ്പോൾ ഞാൻ സ്ഥലത്തില്ല. തിരികെ എത്തിയ ശേഷം പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button