ഹത്രാസ് കേസിൽ ജാമ്യത്തിനായി സിദ്ദീഖ് കാപ്പൻ
ലക്‌നൗ : ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. ജാമ്യം ആവശ്യപ്പെട്ട് മഥുര കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പൻ കോടതിയിൽ ഹർജി നൽകിയത്. മാദ്ധ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. തനിക്കെതിരെയുണ്ടായിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകൻ വിൽസ് മാത്യു മുഖേനയാണ് കാപ്പൻ കോടതിയിൽ ഹർജി നൽകിയത്.
ഹത്രാസിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ മറയാക്കി കലാപം സൃഷ്ടിക്കാൻ യുപിയിലേക്ക് വരുന്നതിനിടെയാണ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ കാപ്പനെതിരെ പോലീസ് കുറ്റപത്രവും സമർപ്പിച്ചിരുന്നു.