ജുബിൻ ബാബു എം
കുവൈത്ത് സിറ്റി : ഈ മാസം 25 മുതല്‍ ജൂണ്‍ മൂന്നിന് ഉള്ളില്‍ മൂന്ന് വിമാന സര്‍വീസുകളാണ് പൊതുമാപ്പ് ലഭിച്ചവരുമായി കേരളത്തിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളത്തിലേക്കാണ് സര്‍വീസുകള്‍ ഇപ്പോള്‍ ക്രമീകരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു. 7,100 അധികം ഇന്ത്യക്കാരാണ് കുവൈത്ത് സര്‍ക്കാരിന്റെ ചെലവില്‍ വിവിധ സ്‌കൂളുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുക്കളിലുമായി കഴിഞ്ഞ ഒരുമാസത്തിലേറെയായി കഴിയുന്നത്.
കൊറോണ മൂലമുള്ള ലോക്ക്ഡൗണില്‍ വിമാനസര്‍വീസുകള്‍ മുടങ്ങിയതിനാല്‍ പൊതുമാപ്പ് കാരുണ്യം ലഭിച്ചവരുടെ യാത്ര നീളുകയായിരുന്നു പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിമാനസര്‍വീസുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഇവര്‍ക്ക് നാടണയാന്‍ തുണയായത്. വ്യാഴാഴ്ചയാണ് പൊതുമാപ്പുകാരെ കൊണ്ടുള്ള ആദ്യ വിമാനം കുവൈറ്റില്‍ നിന്ന് യാത്ര ആരംഭിച്ചത്.
അദ്യ വിമാനത്തില്‍ ഒരു കൈക്കുഞ്ഞ് അടക്കം 145 യാത്രക്കാരുമായി ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്കായിരുന്നു.
വെള്ളിയാഴ്ച 2 വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു. ഒരെണ്ണം ഉത്തര്‍പ്രദേശിലെ ലക്നൗവിലേക്കും, രണ്ടാമത് ഒരു വിമാനം കൂടെ വിജയവാഡയിലേക്കും.മൊത്തം 424 പേര്‍ ഇങ്ങനെ നാടണഞ്ഞിരുന്നു.
നേരത്തെ, ആന്ധ്രപ്രദേശ,് ഉത്തര്‍പ്രദേശ്,തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ എന്നീ സംസ്ഥാനങ്ങളുടെ ആവശ്യം, കേന്ദ്രസര്‍ക്കാറിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിന് അനുവദിച്ചത്. ഇതുപ്രകാരമാണ് ആന്ധ്രയിലേക്കും, ഉത്തര്‍പ്രദേശിലേക്കും സര്‍വീസുകള്‍ നടത്തിയത്.
പിന്നാലെ കേരളവും, പഞ്ചാബും ഇതേ ആവശ്യം ഉന്നയിച്ചു. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലേക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്ന് സര്‍വീസുകള്‍ ഇപ്പോള്‍ അനുവാദിച്ചത്.
ഷെല്‍ട്ടറുകളില്‍ കിടക്കുന്നവര്‍ കൂടാതെ പാസ്‌പോര്‍ട്ട് കൈവശം ഇല്ലാതിരുന്ന 5000-ത്തോളം ഇന്ത്യക്കാര്‍ എംബസിയില്‍ നിന്നുള്ള ഔട്ട്പാസ് കരസ്ഥമാക്കിയവര്‍ പുറത്തുണ്ട്. ഷെല്‍ട്ടറുകളില്‍ ഉള്ളവരും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായി രണ്ടായിരത്തോളം മലയാളികള്‍ പൊതുമാപ്പ് ആനുകൂല്ല്യം ഉപയോഗപ്പെടുത്താനാണ് സാധ്യത.
നേരത്തെ, പൊതുമാപ്പുകാരെ കൊണ്ടുപോകുന്നതിന്റെ മുമ്പായി വിവിധ കേസുകളിലായി ശിക്ഷ അനുഭവിച്ചവര്‍ അടക്കം കുവൈറ്റ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് 10 ദിവസം മുമ്പ് പോയിരുന്നു.നാട് കടത്തലിന്റെയും പൊതുമാപ്പില്‍ പോകുന്നവര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത് കുവൈത്ത് സര്‍ക്കാറാണ്. സര്‍ക്കാറിന്റെ നാഷണല്‍ ക്യാരിയറായ കുവൈത്ത് എയര്‍വേഴ്സും,ജസീറ എയര്‍വേഴ്സിനുമാണ് പ്രസ്തുത ദൗത്യം.
കടപ്പാട് മംഗളം