മലപ്പുറം:റവന്യൂ ഡിപാർട്ട്മെൻറും , നഗരസഭയും , നാട്ടുകാരും പല തട്ടിലായി നിയമ പോരാട്ടം തുടരുമ്പോൾ തിരൂർ ഫയർഫോഴ്‌സ് റോഡ് വർഷങ്ങളായി വെള്ളത്തിൽ . നഗരമധ്യത്തിൽ തന്നെ പ്രവർത്തിക്കുന്ന ഫയർഫോഴ്സ് റോഡാണ് സിറ്റി ജംഗ്ഷൻ മുതൽ ഫയർസ്റ്റേഷൻ വരെ നിയമ കുരുക്കിൽ പെട്ട് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത്. ഫയർസ്റ്റേഷനപ്പുറത്തേക്ക് നിരവധി വീട്ടുകാർ കാലങ്ങളായി ഈ റോഡാണ് ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റ സ്ഥലമേറ്റെടുക്കൽ രേഖയിൽ ചില പിഴവ് പറ്റിയതാണ് ഇപ്പോൾ നിയമകുരുക്കിൽ . ഇത് പൊതുവഴിയല്ലെന്ന് ഫയർഫോഴ്‌സ് . നാട്ടുകാരും കേസിന് പോയി. റോഡ് നഗരസഭചുമതലയിലായതിനാൽ,മുൻപ് റോഡ്അറ്റകുറ്റപണിക്ക് ശ്രമിച്ചെങ്കിലും ഫയർ അധികൃതർ തടഞ്ഞു. റോഡിലിപ്പോൾ പാതാളക്കുഴിയാണ്. ഇതേ റോഡിലാണ് സർക്കാർ ജില്ലാ മെഡിക്കൽ ഗോഡൗണും പ്രവർത്തിക്കുന്നത്. കണ്ണാശുപത്രിയടക്കം നിരവധി സ്ഥാപനങ്ങൾ വേറെയും. വകുപ്പുകളുടെ അധികാര തർക്കത്താൽ, ഈ വെള്ളക്കുഴികൾ നീന്തി വേണം ജനങ്ങൾക്ക് കാര്യം സാധിക്കാൻ. അത്യാഹിതത്തിന് ഫയർ ഫോഴ്സ് എത്താൻ വൈകിയാൽ ഈ കുഴിയിൽ പെട്ടെന്ന് കരുതിയാൽ മതി. മഴക്കാലം എത്തിയതോടെ നദികളിലും തോടുകളിലും വെള്ളം നിറയുമ്പോൾ പല തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുള്ളതിനാൽ അഗ്നി രക്ഷാ സേനയുടെ സേവനം അത്യാവശ്യമാണ് .റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന പ്രത്യാശയിലാണ് തിരൂരിലെ ജനങ്ങൾ.