ബിന്ദുലാൽ തൃശൂർ
തൃശൂർ ∙ കോവിഡ് കാലത്ത് അങ്ങോട്ടുചെന്നു കഴിക്കുന്നതു സുരക്ഷിതമാണോ എന്നു സംശയമുണ്ടോ? എന്നാൽ, കുടുംബശ്രീയുടെ ഭക്ഷണം ഇനി ഇങ്ങോട്ടു വരുത്താം. വിളിച്ചാൽ വിളിപ്പുറത്തെത്തും അവർ. ഊണു തന്നെ കഴിക്കണമെങ്കിൽ അതാവാം. അതല്ല, ചിക്കനോ മട്ടനോ ആണു വേണ്ടതെങ്കിൽ അതും റെഡി. പറന്നെത്തി ഭക്ഷണം കയ്യിൽ തരും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച അന്നശ്രീ മൊബൈൽ ആപ്പിൽ കുടുംബശ്രീയുടെ ഭക്ഷണങ്ങൾ ഓർഡർ ചെയ്യാം.
കോർപറേഷൻ പരിധിയിലാണ് ആരംഭിച്ചതെങ്കിലും ഭാവിയിൽ ജില്ലാ അടിസ്ഥാനത്തിൽ നടപ്പാക്കാനാണു ജില്ലാ മിഷൻ ലക്ഷ്യം വയ്ക്കുന്നത്. കുടുബശ്രീ ഹോട്ടലുകൾ, ഹോം കാറ്ററിങ് സർവീസുകൾ എന്നിവിടങ്ങളിൽ നിന്നു ഭക്ഷണം വിതരണത്തിനെടുക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന അച്ചാറുകൾ, കറി പൗഡറുകൾ തുടങ്ങിയ ഉൽപന്നങ്ങളും ഈ ആപ് വഴി ഓർഡർ ചെയ്യാം.
ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനും സംരംഭകർക്കു വിദഗ്ധ പരിശീലനം നൽകും. വിതരണം, പായ്ക്കിങ് എന്നീ മേഖലകളിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയാണു ജില്ലാ മിഷന്റെ ലക്ഷ്യമെന്നു കോ ഓർഡിനേറ്റർ കെ.വി.ജ്യോതിഷ് കുമാർ പറഞ്ഞു. ജില്ല മുഴുവൻ വ്യാപിപ്പിക്കുമ്പോൾ പഞ്ചായത്തിൽ ചുരുങ്ങിയത് 5 പേർക്ക് വീതം തൊഴിൽ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് അന്നശ്രീ ആപ് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം.