ErnakulamKeralaLatest

ആശ്വാസ വാര്‍ത്ത, അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞ് അല്‍പസമയം മുമ്പ് കണ്ണു തുറന്നതായി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ സാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രക്ത സ്രാവം നിയന്ത്രിക്കുന്നതിന് ഇന്നലെ നടത്തിയ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ച്‌ തുടങ്ങിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി കണ്ണു തുറക്കാനും, കരയാന്‍ ശ്രമിക്കാനും തുടങ്ങിയിരുന്നു. കൈ കാലുകള്‍ അനക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ കണ്ണു തുറക്കുകയും, കരച്ചില്‍ ശക്തമാക്കുകയും ചെയ്തു. ഇതേ രീതിയില്‍ അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ പ്രതികരണം കുഞ്ഞില്‍ നിന്നുണ്ടായാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടര്‍ സാജന്‍ പറയുന്നു.

കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശുഭസൂചനയായാണ് ഈ പ്രതികരണങ്ങളെ ഡോക്‌ടര്‍മാര്‍ കാണുന്നത്. തലയില്‍ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ സമ്മര്‍ദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറില്‍ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയില്‍ കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്.
ഓക്സിജന്‍ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ് നിലവില്‍ റിമാന്‍ഡിലാണ്. കുഞ്ഞിന് ഇനിയൊരു ശ‌സ്ത്രക്രിയ നടത്താനാകില്ല, മരുന്നുകളിലൂടെ മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാവൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button