ചോക്‌സി മുക്കുപണ്ടങ്ങൾ തന്നു പറ്റിച്ചെന്ന് കാമുകി
ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് കാമുകി ബാർബറ ജറാബിക്ക. തന്നെ ചോക്‌സി വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്രമാണ് താനെന്നും ബാർബറ പറഞ്ഞു. ചോക്‌സിയുടെ കുടുംബം തന്റെ പേര് ഈ വിഷയത്തിലേക്ക് മനഃപൂർവം വലിച്ചിഴയ്ക്കുകയാണെന്നും യുവതി ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് ആന്റിഗ്വ സന്ദർശനത്തിനിടെ ചോക്‌സിയെ പരിചയപ്പെടുന്നത്. രാജ് എന്നാണ് തന്റെ പേരെന്നാണ് ചോക്‌സി പറഞ്ഞിരുന്നത്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥനയുമായി എത്തിയെന്നും വജ്രമോതിരങ്ങളും വളകളും സമ്മാനിച്ചുവെന്നും ബാർബറ പറയുന്നു. എന്നാലതെല്ലാം മുക്കുപണ്ടമാണെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി കൂട്ടിച്ചേർത്തു.
കാമുകി ബാർബറ ജറാബിക്കയുടെ വീട്ടിൽ നിന്നും തന്നെ ബലംപ്രയോഗിച്ച് ആരോ തട്ടിക്കൊണ്ട് പോയതെന്നാണ് ചോക്‌സി ആന്റിഗ്വ പോലീസിന് അയച്ച കത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാർബറയുടെ പ്രതികരണം വരുന്നത്. തങ്ങളുടെ കുടുംബം വിഷയത്തിൽ കടുത്ത സമ്മർദ്ദം നേരിടുന്നുവെന്നും ബാർബറ പറയുന്നു.
അതിനിടെ ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ആന്റിഗ്വ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോക്‌സിയുടെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിയ കേസിൽ ഇന്ത്യ തിരയുന്ന ചോക്‌സി 2018 മുതൽ ആന്റിഗ്വൻ പൗരനാണ്. ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.