KeralaLatest

സമ്മർദമില്ലാതെ ഇനി ചികിത്സയിൽ കഴിയാം; എഫ്എമ്മും ലൈബ്രറിയുമായി കോവിഡ് വാർഡുകൾ

“Manju”

 

തിരുവനന്തപുരം • കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതം ആസ്വദിച്ചും പുസ്തകം വായിച്ചും മാനസികോല്ലാസത്തോടെ ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണു രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐസലേഷന്‍ വാര്‍ഡുകളിലെ താമസം രോഗികളില്‍ ചിലരെയെങ്കിലും മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തല്‍ ആശുപത്രി അധികൃതരെ വേറിട്ടൊരു വാര്‍ഡെന്ന തീരുമാനത്തിലെത്തിച്ചു.

ആശുപത്രി അധികൃതരിലുദിച്ച ആശയത്തിന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പിന്തുണ കൂടി ലഭിച്ചതോടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറാ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ.സുനില്‍കുമാര്‍, ആര്‍എംഒ ഡോ.മോഹന്‍ റോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതി എത്രയുംവേഗം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
നിശ്ചിത ദിവസങ്ങൾക്കുള്ളില്‍ തന്നെ 50 കിടക്കകള്‍ വീതമുള്ള മൂന്നുവാര്‍ഡുകളെ തികച്ചും രോഗീസൗഹൃദത്തിന്‍റെ പ്രതീകങ്ങളായി മാറ്റി. ഓരോ വാര്‍ഡിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഫ്എം ചാനല്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സംവിധാനങ്ങള്‍, മൈക്ക്, പുസ്തകവായന താൽപര്യമുള്ളവര്‍ക്കായി ലൈബ്രറി എന്നിവയ്ക്കൊപ്പം വാര്‍ഡുകള്‍ പെയിന്‍റ് ചെയ്തു നവീകരിക്കുകയും പുതിയ കിടക്കകള്‍, യൂറോപ്യന്‍ ക്ലോസെറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.

കോവിഡ് രോഗികള്‍ക്കായുള്ള ചികിത്സാസംവിധാനമൊരുക്കിയ ആദ്യഘട്ടത്തില്‍ സമ്പര്‍ക്കമൊഴിവാക്കാനായി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കെഎച്ച്ആര്‍ഡബ്ല്യുഎസിലെ പേവാര്‍ഡുകളിലാണ് ഐസലേഷന്‍ മുറികള്‍ തയാറാക്കിയിരുന്നത്. മുറികളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സാഹചര്യത്തിലാണു രോഗികളില്‍ മാനസിക പിരിമുറുക്കമേറുന്നതായി ചികിത്സിക്കുന്നവരുടെ ശ്രദ്ധയില്‍പെട്ടത്.

അതിനു പരിഹാരമായാണു നവീകരിച്ച വാര്‍ഡുകളില്‍ രോഗികള്‍ക്കു മാനസികമായി സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ ചികിത്സ നല്‍കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. 14, ആറ്, അഞ്ച് വാര്‍ഡുകളാണ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്. പുതിയ രോഗികള്‍ എത്തുന്ന മുറയ്ക്ക് അഞ്ചുവാര്‍ഡുകള്‍ കൂടി ഇത്തരം സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button