സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം : കൊവിഡ് കാലത്ത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി, സ്വകാര്യ ആശുപത്രികള്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്‌പ്) നിന്ന് പിന്മാറുന്നു. വന്‍ തുകയുടെ കുടിശിക കിട്ടാനുള്ളതാണ് കാരണം.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം സൗജന്യചികിത്സ ജൂലായ് ഒന്ന് മുതല്‍ നല്‍കാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ സര്‍ക്കാറിനെ അറിയിച്ചു. വെള്ളിയാഴ്‌ച മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രത്യേക യോഗം ചേര്‍ന്നാണ് പിന്മാറാന്‍ തീരുമാനിച്ചത്. വിവിധ ആശുപത്രികള്‍ക്കായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് ഹുസൈന്‍ കോയതങ്ങള്‍ മന്ത്രി കെ.കെ.ശൈലജയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ യഥാസമയം പണം കൈമാറാത്തതാണ് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി കൊവിഡ് സാഹചര്യത്തില്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ജൂലായ് ഒന്നുമുതല്‍ സംസ്ഥാന ആരോഗ്യ ഏജന്‍സിക്കുകീഴില്‍ പദ്ധതി നടത്താനാണ് ആലോചന.
അടുത്ത കൊല്ലത്തേക്ക് നിശ്ചയിച്ചിട്ടുള്ള പുതിയ ചികിത്സാ നിരക്കുകള്‍ സ്വീകാര്യമല്ലെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.
കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കില്‍ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സഹകണം തേടിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റ നീക്കം.