പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതി ലത്തീഫ് അറസ്റ്റില്‍
കുന്നംകുളം: പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന് സംശയം. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് മല്ലപ്പള്ളി സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ പട്ടാമ്പി നാഗലശേരി നെല്ലിക്കാതിരി കല്ലടേത്ത് വീട്ടിൽ ലത്തീഫിനെ (39) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 35ഓളം യുവതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതോടെയാണ് കൂടുതൽ പേർ കെണിയിൽ അകപ്പെട്ടിട്ടുണ്ടാകുമെന്ന സംശയം ഉയരുന്നത്. 18-20 വയസ് പ്രായമുള്ളവരാണ് കൂടുതൽ പേരുമെന്നാണ് സൂചന.
പിടിയിലായ ശേഷവും പൊലീസിന്‍റെ കൈവശമുള്ള ഇയാളുടെ ഫോണിലേക്ക് പെൺകുട്ടികളുടെ സന്ദേശമെത്തുന്നുണ്ട്. കസ്റ്റഡിയിലാണെന്നറിയാതെയാണ് പലരും മെസെജ് അയക്കുന്നതെന്നാണ് സൂചന. സുൽത്താൻ എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് ലത്തീഫ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. വ്യാജ ഫോട്ടോയും കൊട്ടാര സദൃശ്യമായ വീടും കാട്ടി അതിസമ്പന്നനാണെന്ന് പ്രതീതിയാണുണ്ടാക്കിയത്.
മല്ലപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ചാറ്റ് വഴിയാണ് ഇയാൾ അടുത്തത്. 26 വയസാണെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് പറഞ്ഞിരുന്നത്. ജൂലൈ ആറിന് ബൈക്കില്‍ പെണ്‍കുട്ടിയുടെ നാട്ടിലെത്തിയ ഇയാൾ, സമീപ സ്ഥലത്തേക്കെന്ന് പറഞ്ഞ് വിദ്യാർഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു, കുന്നംകുളത്ത് ആളൊഴിഞ്ഞ സ്ഥലത്തെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് നാലുദിവസത്തോളം പീഡിപ്പിച്ചു.
ഇടയ്ക്കെപ്പോഴോ അവസരം ലഭിച്ചപ്പോൾ പെൺകുട്ടി വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. ഈ തന്ത്രപരമായ ഇടപെടലാണ് ലത്തീഫിനെ കുടുക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.