കരിപ്പൂർ കാർഗോയിൽ ബാഗേജുകൾ കെട്ടിക്കിടക്കുന്നത് എക്സറേ മെഷീനെ ചൊല്ലിയുള്ള തർക്കത്തിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ എയർകാർഗോ കോംപ്ലക്സിൽ പരിശോധനകൾക്കു എക്സറേ മെഷിനില്ലാത്തതു മൂലം ബാഗേജുകൾ കെട്ടിക്കിടക്കുന്നു. യാത്രക്കാരില്ലാതെ ഗൾഫിൽ നിന്നു അണ് അക്കബനീഡ് ബാഗേജായി കാർഗോ വഴി എത്തിച്ച ബാഗേജുകളാണ് മാസങ്ങളായി കാർഗോയിൽ കെട്ടിക്കിടക്കുന്നത്. മൂന്നു മാസം മുന്പു ഇതോടൊപ്പം എത്തിയ ചില ബാഗേജുകളിൽ പരിശോധന നടത്തിയപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഹാളിൽ എത്തിച്ചായിരുന്നു ബാഗുകൾ പരിശോധിച്ചിരുന്നത്. രണ്ടു ബാഗിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇതോടെയാണ് പരിശോധനകൾ നടത്താതെ കാർഗോ വിട്ടു നൽകേണ്ടെന്നു കസ്റ്റംസ് തീരുമാനിച്ചത്.
വ്യവസായ വകുപ്പിനു കീഴിൽ കേരള സ്റ്റേറ്റ് ഇൻസ്ട്രിയൽ എന്റർപ്രൈസസിന് (കെഎസ്ഐഇ) കീഴിലാണ് കരിപ്പൂർ എയർകാർഗോ കോംപ്ലസ് പ്രവർത്തിക്കുന്നത്. ഇവിടെ സ്വർണമടക്കം ഒളിപ്പിച്ച് കടത്തുന്നത് പരിശോധിക്കാനുളള എകസറേ മെഷിൻ തകരാറിലായിട്ട് മാസങ്ങളായി. കോവിഡ് 19നെ തുടർന്നു മാർച്ച് മാസത്തിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു പിന്നാലെ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.ഈ സമയം വരെ കാർഗോയിൽ ബാഗേജുകളാണ് പരിശോധന യന്ത്രം തകരാറിലായതിനെ തുടർന്നു വിട്ടുകൊടുക്കാനാകാത്തത്.എക്സറേ മെഷിൻ തകരാറിലായത് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ചു കെഎസ്ഐഇയും കസ്റ്റംസും തമ്മിൽ ശീതസമരത്തിലാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പുതിയ എക്സറേ മെഷിൻ ഉടൻ സ്ഥാപിക്കണമെന്ന് കെഎസ്ഐഇയോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടു മാസങ്ങളായി.എന്നൽ മെഷിൻ കസ്റ്റംസ് സ്ഥാപിക്കണമെന്ന ആവശ്യമാണ് കാർഗോ കോംപ്ലക്സ്് ഉന്നയിക്കുന്നത്. ഇരുവരുടെയും തർക്കത്തിൽ ബാഗേജുകൾ കിട്ടാതെ കാർഗോ അയച്ച യാത്രക്കാരും ദുരിതത്തിലാകുന്നു. കഴിഞ്ഞ നവംബറിലാണ് മെഷിൻ തകരാറിലായത്. എക്സറേ പരിശോധനയ്ക്ക് ആവശ്യമായ സാഹചര്യം ഒരുക്കിയിട്ടില്ലെങ്കിൽ കെസ്ഐഇയുടെ ലൈസൻസ് അടക്കം റദ്ദാക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതലുളള 80 ബാഗേജുകളാണ് കാർഗോയിൽ കെട്ടിക്കിടക്കുന്നത്. യാത്രക്കാർ എത്തിച്ച വസ്ത്രങ്ങൾ,ശീതള പാനീയങ്ങൾ, മിഠായികൾ തുടങ്ങിയ അടക്കം ഇതിലുണ്ട്. മാസങ്ങളായി കാർഗോ കെട്ടിടത്തിൽ കെട്ടിടക്കുന്ന ഇവ ഉപയോഗയോഗ്യമല്ലാതയാകുമെന്ന സന്ദേഹം യാത്രക്കാർക്കുമുണ്ട്.