പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് വ്യാപന ഭീതിയിൽ. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 57 ആരോഗ്യ പ്രവർത്തകർക്കാണ്. ഇരുന്നൂറോളം പേരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്. കൊവിഡ് ഇതര ചികിത്സയിൽ അത്യാഹിത വിഭാഗം ഒഴികെയുള്ളവ തത്കാലികമായി നിർത്തി.
മെഡിക്കൽ കോളേജിൽ ഇന്നലെ മാത്രം 20 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ഡോക്ടർ, രണ്ട് ഹൗസ് സർജൻമാർ, നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാർ, മൂന്ന് സ്റ്റാഫ് നഴ്‌സ് എന്നിവരുൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നൂറ്റി എൺപതിലധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മെഡിക്കൽ കോളജിൽ ആന്റിജൻ പരിശോധന തുടരുകയാണ്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ നിയന്ത്രണം കർശനമാക്കി.
ജനറൽ ഒപി, സമ്പർക്കം ഉണ്ടായ വാർഡുകൾ, ഡിപ്പാർട്ട്‌മെന്റ് ഓഫീസുകൾ, ഓപ്പറേഷൻ തിയറ്റർ, ഐസിയു തുടങ്ങിയവ ഈ മാസം 30 വരെ അടച്ചിടും. അണുനശീകരണം നടത്തി 31 മുതലായിരിക്കും ഇവ തുറന്നു പ്രവർത്തിക്കുക. ആശുപത്രി സന്ദർശിക്കുന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.