പിടികിട്ടാപ്പുള്ളി അടക്കമുള്ള ഗുണ്ടാസംഘം പോലീസ് പിടിയിൽ
ആറ്റിങ്ങൽ : പതിനൊന്ന് വർഷമായി പോലീസിന്റെ പിടിയിൽപെടാതെ കൊലപാതകം ,പിടിച്ചുപറി , വധശ്രമം അടക്കം നിരവധി കൂലിതല്ല് കേസ്സിലെ പ്രതിയായ ഷാനു എന്നും സി.ആർ.പി ഷാൻ എന്നും വിളിക്കുന്ന പള്ളിപ്പുറം പുത്തൻ വീട്ടിൽ ഷാനവാസും (34) മോഷണം അടക്കം നിരവധി കേസ്സുകളിലെ പ്രതിയുമായ ചിറയിൻകീഴ്, മുടപുരം NES ബ്ലോക്കിൽ പൂമംഗലത്ത് വീട്ടിൽ ഫിറോസ്ഖാനുമാണ് ( 32) ആറ്റിങ്ങൽ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കർണ്ണാടക സ്വദേശിനിയായ ശാരദയെ വർക്കല കുരയ്ക്കണ്ണിയിലെ വാടക വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ് , വർക്കല, കുരയ്ക്കണ്ണി , കുറ്റിയാർന്ന വിളവീട്ടിൽ ആമിന എന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് അവരുടെ സ്വർണ്ണാഭരണങ്ങൾ അപഹരിച്ച് വധിക്കാൻ ശ്രമിച്ച കേസ്സ് ,കല്ലമ്പലത്ത് വെച്ച് കഴിഞ്ഞ വർഷം ചാത്തമ്പറ കെ.പി ഭവനിൽ അജിത്ത് കുമാറിന്റെ വാഹനം ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസ്സ് , പള്ളിപ്പുറം ,പുതുവൽ
പുത്തൻവീട്ടിൽ റഹ്മത്തിന്റെയും മഷൂദിന്റെയും വീടും വാഹനവും തകർത്ത കേസ്, തുടങ്ങി നിരവധി കേസുകളിലെ മുഖ്യ പ്രതികളായ ഇവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ മംഗലപുരം ,വർക്കല, കല്ലമ്പലം , ചിറയിൻകീഴ് ,കഴക്കൂട്ടം , കൊട്ടാരക്കര പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി കേസ്സുകളിലെ പ്രതികളാണ് പിടിയിലായവർ.
2003 ൽ മംഗലാപുരത്ത് വെച്ച് പ്രസാദ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യപ്രതിയായ ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. 2009ൽ കഴക്കൂട്ടം സ്റ്റേഷനിലെ ഒരു കേസ്സിലും ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിരവധി മോഷണം ,പിടിച്ചുപറി കേസ്സുകളിലെ പ്രതിയായ ഫിറോസ്സ് നിലവിൽ ഷാനുവിന്റെ കൂടെ ചേർന്നും നിരവധി കേസ്സുകളിൽ കൂട്ടുപ്രതിയാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ IPS ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി , എസ്സ്.വൈ.സുരേഷ് ,
കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ.ഫറോസ്സ് , ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തിലെ ഫിറോസ്സ് ഖാൻ , ബിജു എ.എച്ച് , ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.