അമേരിക്കയില്‍ 52 കാരിക്ക് വധശിക്ഷ; 1953 ന് ശേഷം അമേരിക്കയില്‍ ഇതാദ്യം
സിന്ധുമോൾ. ആർ
വാഷിങ്ടണ്‍: 1953 ന് ശേഷം ആദ്യമായി അമേരിക്കയില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. 52 കാരിയായ ലിസ മോണ്ട്‌ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയതായി അമേരിക്കയുടെ നീതിന്യായവകുപ്പ് അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിയ്ക്ക് വധശിക്ഷ ലഭിച്ചത്. എന്നാല്‍ പ്രതിയുടെ മാനസികാവസ്ഥയെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നെങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ എതിരഭിപ്രായമുണ്ടായെങ്കിലും ട്രംപ് ഭരണകൂടം ശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സുപ്രീം കോടതി ചൊവ്വാഴ്ചയാണ് ശിക്ഷ ശരി വച്ചത് .
കുട്ടിയെ കൈവശപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്. അതിന് ശേഷം ബോബിയുടെ ഉദരത്തില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തുകയും ചെയ്തു. 2007 ല്‍ ലിസ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് വധശിക്ഷ നല്‍കിയത്. കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതും അക്കാരണത്താല്‍ നേരിടേണ്ടി വന്ന അപമാനവും ലിസയുടെ മാനസികാവസ്ഥയ്ക്ക് തകരാറുണ്ടാക്കിയതാവാം ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ശിക്ഷ നടപ്പാക്കാന്‍ തന്നെ യുഎസ് നീതി പീഠം തീരുമാനിച്ചു .
വിഷമരുന്ന് കുത്തിവെച്ചായിരുന്നു ലിസയുടെ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകത്തിനിരയായ സ്റ്റിന്നറ്റിന്റെ ബന്ധുക്കള്‍ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയിരുന്നതായി നീതിന്യായവകുപ്പ് വെളിപ്പെടുത്തി . പതിനേഴ് കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന വധശിക്ഷാസമ്പ്രദായം 2020 ല്‍ ട്രംപാണ് പുനഃസ്ഥാപിച്ചത്.