റഷ്യയുടെ കോവിഡ് വാക്‌സിന്‍: പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് പുടിന്‍, മകള്‍ക്കും നല്‍കി
സിന്ധുമോള്‍ ആര്‍
മോസ്‌ക്കോ: ലോകത്താദ്യമായി കോവിഡ് 19 മാരകരോഗത്തിന് മരുന്നു കണ്ടെത്തിയ റഷ്യ അത് ആദ്യമായി പ്രയോഗിച്ചത് 38 വോളണ്ടിയര്‍മാരില്‍. ജൂണ്‍ 17 മുതല്‍ മനുഷ്യരില്‍ തുടങ്ങിയ ട്രയലില്‍ വാക്‌സിന്‍ തന്റെ മകള്‍ക്കും കുത്തിവെച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു. 21 ദിവസമായിരുന്നു വോളണ്ടിയര്‍മാരെ നിരീക്ഷിച്ചത് ഇവരെല്ലാം മികച്ച രീതിയില്‍ പ്രതിരോധശേഷി നേടിയെന്നും വീണ്ടും നല്‍കിയപ്പോള്‍ പ്രതിരോധശേഷി ഇരട്ടിച്ചെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. വോളണ്ടിയര്‍മാരുടെ ആദ്യ ബാച്ച് ജൂലൈ 15 നും രണ്ടാം ബാച്ച് ജൂലൈ 20 നും ആശുപത്രി വിടുകയും ചെയ്തതോടെ ഓഗസ്റ്റ് 11 മുതല്‍ വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു.
അടുത്തവര്‍ഷം ജനുവരി മുതല്‍ ലോക വിപണിയിലേക്ക് മരുന്ന് എത്തിക്കാനാണ് റഷ്യയുടെ ശ്രമം. പരീക്ഷണത്തിന് സ്വന്തം മകളെയും ഉപയോഗിച്ചെന്നും രണ്ടു ഡോസാണ് മകള്‍ സ്വീകരിച്ചതെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ മരിയ, കാതറീന എന്നിവരില്‍ ആരെയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. രോഗവ്യപാന സാധ്യത കൂടുതലുള്ള സമ്പര്‍ക്ക പട്ടികയില്‍ പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കും ആദ്യം മരുന്ന് നല്‍കാനാണ് ഉദ്ദേശം. രണ്ടുവര്‍ഷത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സ്പുട്‌നിക് വി വാക്‌സിനു കഴിയുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. ഡോക്ടര്‍മാര്‍ക്ക് ഈ മാസം തന്നെ മരുന്ന് നല്‍കിത്തുടങ്ങും.
വാക്സീന്‍ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളില്‍ ആന്റിബോഡി ഉല്‍പാദനം മികച്ച രീതിയില്‍ നടന്നെന്ന് പുടിന്‍ അവകാശപ്പെട്ടു. മകള്‍ക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കൈവരിച്ചു. നേരത്തേ മൃഗങ്ങളിലെ പരീക്ഷണത്തിലും കൊറോണവൈറസിനെതിരെ പ്രതിരോധത്തില്‍ 100 ശതമാനമായിരുന്നു വിജയമെന്നാണ് റഷ്യന്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അഡനോവൈറസ് അടിസ്ഥാനമാക്കിയുള്ള വാക്‌സീനാണ് ഗമലെയയില്‍ വികസിപ്പിച്ചതെന്ന് നാഷനല്‍ റിസര്‍ച് സെന്റര്‍ തലവന്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറയുന്നത്.
മനുഷ്യ ശരീരത്ത് പറ്റിപ്പിടിക്കാന്‍ സാര്‍സ് കോവ് 2 വൈറസിനെ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ അടക്കമുള്ള പ്രതിരോധ വൈറസുകളെ ശരീരത്തിലേക്ക് കടത്തികിടുന്നതാണ് രീതി. ഇത്തരം വൈറസുകളെ ശരീരത്തിലേക്കു കടത്തിവിട്ട് ആന്റിബോഡി ഉല്‍പാദനത്തിനു പ്രേരിപ്പിക്കുന്നതാണ് ഈ വാക്‌സീന്റെ രീതി. സ്‌പൈക്ക് പ്രോട്ടീനുസ്വയം വിഭജിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ അവയെ ജീവനുള്ള ഘടകമായി ശാസ്ത്രജ്ഞര്‍ പരിഗണിച്ചേയില്ല. വൈറല്‍ വെക്ടര്‍ വാക്‌സീന്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വൈറസിനെ (ഇവിടെ അഡനോവൈറസ്) അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാക്‌സീനിലൂടെ സാര്‍സ് കോവ് 2 വൈറസിന്റെ ഡിഎന്‍എയെ മനുഷ്യശരീരത്തിലെത്തിച്ച് പ്രതിരോധ ശേഷി സൃഷ്ടിക്കുമെന്നു ചുരുക്കം. ജീന്‍ തെറാപ്പിയിലും വാക്‌സീനുകളുടെ നിര്‍മാണത്തിലും പരീക്ഷിച്ച് നേരത്തേത്തന്നെ വിജയം കണ്ടതാണ് വൈറല്‍ വൈക്ടര്‍ രീതി.
രണ്ടുവര്‍ഷത്തോളം കോവിഡിനെ ചെറുക്കാന്‍ സ്പുട്‌നിക് വി വാക്‌സിന് കഴിയുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. അതേസമയം വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിനു പേരില്‍ പരീക്ഷിച്ചു മാത്രമായിരിക്കണം മരുന്നിന്റെ ഫലപ്രാപ്തി നിശ്ചയിക്കേണ്ടത് എന്നതാണ് ഡബ്ല്യുഎച്ച്‌ഒ പ്രോട്ടോക്കോള്‍. എന്നാല്‍ ഡബ്ല്യുഎച്ച്‌ഒ നിര്‍ദേശ പ്രകാരമുളള മൂന്നാംഘട്ട പരീക്ഷണം റഷ്യയില്‍ നടക്കാനിരിക്കുന്നതേയുള്ളൂ. അതിനു മുന്‍പേതന്നെ വാക്സീന്‍ ഫലപ്രദമായെന്നാണ് പുടിന്റെ വാദം. ലോകത്തുടനീളമായി 20 ദശലക്ഷം പേരാണ് കോവിഡ് ബാധിതരായത്. 750,000 പേരാണ് രോഗം മൂലം മരണമടഞ്ഞത്. ലോകത്തുടനീളമായി കോവിഡ് വാക്‌സിന് വേണ്ടി 100 ലധികം പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ നാലെണ്ണം മനുഷ്യരില്‍ അവസാന ഘട്ട പരീക്ഷണത്തിനും തയ്യാറെടുക്കുകയാണ്