കൊല്ലം: മത്സ്യ ബന്ധനം പുനരാരംഭിച്ചതിന് പിന്നാലെ ശക്തികുളങ്ങര ഹാർബറിൽ വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായില്ല. ഹാർബറിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണവും പാസ് നൽകുന്നതിലെ തർക്കവുമാണ് പ്രതിസന്ധിക്ക് കാരണം.
ഹാർബറിൽ കഴിഞ്ഞ ദിവസം പുലർച്ചെ എത്തിയ മത്സ്യത്തിന്റെ വലിയ പങ്കും വിറ്റുപോയിട്ടില്ല. കയറ്റുമതി മത്സ്യങ്ങളുടെ വില്പന ഏറ്റവും അധികം നടന്നിരുന്നത് ഇവിടെയാണ്. കയറ്റുമതി സ്ഥാപനങ്ങളുടെ തൊഴിലാളികൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതിലാണ് പ്രധാന തർക്കം.
മത്സ്യം വാങ്ങേണ്ടതില്ല എന്ന നിലപാടിലാണ് കയറ്റുമതി സ്ഥാപനങ്ങൾ. ശക്തികുളങ്ങരയിൽ രാവിലെ 10 മുതൽ കയറ്റുമതി മത്സ്യങ്ങളുടെ വില്പന മാത്രമെന്ന ധാരണ കരുനാഗപ്പളളി അസി.കമ്മഷറുമായി ബോട്ടുടമകളും മർച്ചന്റ് അസോസിയേഷനും നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞു.
ഇത് ജില്ലാ ഭരണകൂടം അംഗീകരിക്കേണ്ടതുണ്ട്. നഷ്ടം സഹിച്ച് കടലിൽ പോകേണ്ടതില്ലെന്ന നിലപാടിലാണ് ബോട്ടുടമകൾ. അഞ്ചു മാസത്തിലേറെയായി മത്സ്യ ബന്ധനം മുടങ്ങിക്കിടക്കുകയായിരുന്നു. അതേസമയം, ചെറുകിട വിപണി ലക്ഷ്യമിട്ട് വില്പന നടക്കുന്ന പോർട്ട് കൊല്ലം, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽ നല്ല നിലയിൽ കച്ചവടം നടക്കുന്നു.