ഡോ. ബി. രാജ്കുമാര്‍
മെഡിക്കല്‍ സൂപ്രണ്ട് (ആയുര്‍വേദ)
ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍
ഒരു ഇടവേളയ്ക്കു ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ വീണ്ടും ആരംഭിക്കുന്നു. നാം ഒരു പുതിയ കാല്‍വയ്പിലാണ്. ശാന്തിഗിരിയുടെ ആതുരസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഇന്ന് 45 ലേറെ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു, എളിയരീതിയില്‍ തുടങ്ങി വച്ച ഈ ആതുര സേവന വിഭാഗം ഇന്ന് വിപുലമായിരിക്കുന്നു. 600 ല്‍ ഏറെ ആയുര്‍വേദ മരുന്നുകളും 200 ല്‍ ഏറെ സിദ്ധ മരുന്നുകളും സഹിതമുള്ള പ്രൊഡക്ഷന്‍ യൂണിറ്റും രണ്ട് മെഡിക്കല്‍ കോളേജുകളും 60 ഓളം വരുന്ന ആശുപത്രികളും 200 ല്‍ കൂടുതല്‍ ഏജന്‍സികളും സഹിതം ഭാരതം ആകെയും പല വിദേശ രാജ്യങ്ങളിലും നമ്മുടെ ആതുര സേവനത്തിന്റെ പ്രശസ്തി ഉയര്‍ന്നിരിക്കുന്നു.
നാനൂറോളം ഡോക്ടര്‍മാരും 1500 ല്‍ അധികം പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങിയ ഈ സംവിധാനം വിലമതിക്കാനാവാത്ത ഫലസിദ്ധി പ്രദാനം ചെയ്യുന്ന ഔഷധങ്ങളുടെ സമ്പത്താണ്. അഭൂതം എന്നു വിശേഷിപ്പിക്കാവുന്ന ഗുണഫലമാണ് നമ്മുടെ ഔഷധങ്ങളുടെ മേന്മ. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നു വിധിയെഴുതിയ രോഗങ്ങളാണ് ഇവിടെ സൗഖ്യപ്പെടുത്തിയിട്ടുള്ളത്. ഈ അത്ഭുത സിദ്ധികളുള്ള ശാന്തിഗിരിയുടെ ഔഷധങ്ങളും ചികിത്സകളും ശാസ്ത്രീയമായി അപഗ്രഥിച്ചു അതിന്റെ ഗുണനിലവാരം ലോകത്തിനു മുന്നില്‍ വയ്ക്കുന്ന ഒരു ശ്രമത്തിന് നാം തുടക്കമിടുന്നു. ഭാരിച്ച ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്ന ഈ ശ്രമത്തിന് നമ്മളോരോരുത്തരര്‍ക്കും പങ്കാളികളാകാം.
ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്റെ ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷനും, ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയും, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജും, ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജും കൈ കോര്‍ക്കുന്നു. ഈ കരങ്ങള്‍ക്ക് ശക്തി നല്കുവാൻ നിങ്ങൾ ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണം. ഗുരുവില്‍ നിന്നും നമുക്ക് എല്ലാ വിധ നന്മകളും ഉണ്ടാകുവാൻ പ്രാര്‍ത്ഥിക്കുന്നു.
പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്ന സാഹചര്യം വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപ്പപ്പോൾ അറിയിക്കുന്ന ഒരു പതിവ് ആശ്രമത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അത് സൂക്ഷിപ്പുകളും പല തരത്തിലുള്ള ഔഷധങ്ങള്‍ സേവിച്ച് നമ്മുടെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാന്‍ വേണ്ടിയിട്ടുള്ളതുമാണ്. ഇത് കൃത്യമായി പാലിച്ചിട്ടുള്ളവരില്‍ രോഗം വരികയോ, വന്നാല്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതെ സുഖപ്പെടുകയോ ചെയ്തിട്ടുള്ള ചരിത്രമാണുള്ളത്. ഈ കൊറോണക്കാലത്തും ഇത്തരം പ്രതിരോധ സംവിധാനങ്ങള്‍ നാം അനുവര്‍ത്തിച്ചു. ആയുഷ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള ആയുര്‍ ഷീല്‍ഡ് എന്ന പേരിലുള്ള ഇമ്യൂണിറ്റി ക്ലിനിക്കുകള്‍ക്ക് നാം തുടക്കം കുറിച്ചു.
ഈ കാലഘട്ടത്തില്‍ ഔഷധങ്ങളുടെ ഫലശ്രുതി ശാസ്ത്രീയമായി മനസ്സിലാക്കുവാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാൻ നമുക്ക് സാധിച്ചു. അത് നമ്മുടെ ആതുര സേവന രംഗത്ത് വലിയ ഒരു നാഴികക്കല്ലായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ കഴിഞ്ഞ മേയ് മാസം തിരുവനന്തപുരം കേന്ദ്ര ആശ്രമത്തിന് ചുറ്റുപാടും താമസിക്കുന്ന ഇരുന്നോറോളം ഗൃഹസ്ഥാശ്രമികളെ രക്ത പരിശോധനകള്‍ക്ക് വിധേയരാക്കി, അവരുടെ രോഗപ്രതിരോധ ശേഷി വിലയിരുത്തുകയുണ്ടായി. അവരില്‍ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരുവിഭാഗത്തിന് ശാന്തിഗിരി ആയുർവേദ പ്രൊപ്രൈറ്ററി ഔഷധമായ ബാലസര്‍വ്വാംഗം, മറ്റൊരു വിഭാഗത്തിന് സിദ്ധ പ്രൊപ്രൈറ്ററി ഔഷധമായ ഹൃദയമോഹിനി എന്നിവ നല്‍കുകയുണ്ടായി. ഇവരില്‍ കൃത്യമായ ഇടവേളകളിൽ രക്ത പരിശോധനകളും നടത്തി.
ഈ ക്ലിനിക്കല്‍ ഗവേഷണ പ്രക്രിയയുടെ, ഒരു മാസത്തെ പഠനത്തിന്റെ വിവരങ്ങള്‍ ഏറെ പ്രതീക്ഷനല്‍കുന്നവയാണ്. ഔഷധത്തിന്റെ ഫലസിദ്ധി, മാത്ര, പത്ഥ്യാപത്ഥ്യങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ (ഉണ്ടെങ്കില്‍) ഇവയാണ് ഈ കാലയളവില്‍ പരിശോധിച്ചത്.
ഹൃദയമോഹിനി – പനി, ചുമ, കഫക്കെട്ട്, തുടങ്ങിയ സീസണല്‍ രോഗങ്ങളെ നല്ലവിധം പ്രതിരോധിക്കുന്നു എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു.
ബാലസര്‍വാംഗം – രോഗപ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതോടൊപ്പം, നമ്മുടെ ശരീരത്തിലുള്ള ഒട്ടനവധി ക്രമക്കേടുകളെ സൌഖ്യപ്പെടുത്തുവാന്‍ ശേഷിയുള്ളതാണെന്നുമുള്ള ഒരു പ്രാരംഭ വിവരം ലഭ്യമായിട്ടുണ്ട്. ഇതിന്റെ പഠനം പുരോഗമിക്കുകയാണ്.