പോളണ്ട്: സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷന്‍ ഗംഗ ദൗത്യം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന്‍ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ഭക്ഷണവും കുടിവെള്ളവും വരെ തീര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകള്‍ നടന്നും മറ്റും അതിര്‍ത്തികളിലെത്തിയവരുമുണ്ട്. വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൂട്ടാന്‍ വസ്ത്രങ്ങളും ഭക്ഷണവും ഉപേക്ഷിച്ചെത്തിയ മലയാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
സുമിയില്‍ ഇന്ത്യക്കാരെ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥി അനന്തു കൃഷ്ണന്‍ പറഞ്ഞു. തുടക്കത്തില്‍ നഗരം വിടാന്‍ കഴിയാത്തത് പ്രാദേശികവാസികള്‍ തടഞ്ഞതു കൊണ്ടാണെന്നും അനന്തു പറഞ്ഞു. സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. പോളണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ദില്ലിയിലെത്തിയത്.
സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് സ്റ്റുഡന്‍റ് കോര്‍ഡിനേറ്ററായ രനീഷ് ജോസഫിനുണ്ട്. കൈക്കുഞ്ഞുമായി യുക്രയിന്‍ വിടേണ്ടി വന്ന റനീഷാണ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള ധൈര്യം പകര്‍ന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ റഷ്യയുേയും യുക്രെയ്ന്റേയും പിന്തുണ ഇന്ത്യ തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്കിയുമായും പലവട്ടം ചര്‍ച്ച നടത്തി. തുടര്‍ന്നാണ് കീവിലും കാര്‍ഖീവിലും സുമിയലും അടക്കം നഗരങ്ങളില്‍ റഷ്യ താല്‍കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളെ അതിര്‍ത്തികളിലേക്ക് എത്തിക്കാന്‍ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപറേഷന്‍ ദൗത്യം വേഗത്തിലായി. ഓപറേഷന്‍ ദൗത്യത്തിന് വേഗം കൂട്ടാനും വിദ്യാര്‍ഥികളുടെ അടക്കം ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാര്‍ തന്നെ നേരിട്ട് അതിര്‍ത്തി മേഖലകളിലെത്തി ഓപറേഷന്‍ ദൗത്യത്തിന്റെ ഭാഗമായി. ഇതിനിടെ സാധനം വാങ്ങാന്‍ ക്യൂ നിന്ന ഇന്ത്യന്‍ വിദ്യാര്‍ഥി കര്‍ണാടക സ്വദേശി നവീന്‍ ഷെല്ലാക്രമണത്തില്‍ മരിച്ചത് തീരാനോവായി.