ഗുവാഹത്തി: കൊവിഡ് ബാധയില്‍ വലയുന്ന അസമില്‍ ക്ഷീരകര്‍ഷകരെ തകര്‍ത്ത് പുതിയൊരു അസുഖം കൂടി. ആഫ്രിക്കന്‍ പന്നിപ്പനിയ്ക്കു പിന്നാലെയാണ് കന്നുകാലികളെ പുതിയൊരു രോഗംകൂടി പിടികൂടിയിരിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന തൊലിപ്പുറമെ മുഴകളാണ് പ്രാഥമിക ലക്ഷണം.
ഈ രോഗം കൊതുകുകള്‍ വഴി പകരുന്നത് മൂലമുളള മരണനിരക്ക് 1 മുതല്‍ മൂന്ന് ശതമാനം വരെയാണ്.
രോഗം ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഭേദമാവുമെങ്കിലും ഈ രോഗബാധ ക്ഷീരകര്‍ഷകര്‍ക്ക് വലിയ തോതില്‍ നഷ്ടംവരുത്തിവയ്ക്കും. പാലുല്‍പാദനത്ത മൊത്രമല്ല, പാലുല്‍പ്പന്നങ്ങളുടെയും കന്നുകാലികളുടെയും വ്യാപാരത്തെയും തുകല്‍ വ്യാപാരത്തെയും ബാധിക്കും. ഈ രോഗം കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയില്ല എന്നതാണ് ഏക ആശ്വാസം. ജൂണിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ അസമിലെ കച്ചാര്‍, കരിംഗഞ്ച്, ഹെയ്‌ലാകന്‍ഡി, കാമരൂപ്, ബ്രഹ്‌മപുത്ര താഴ്‌വര തുടങ്ങിയവിടങ്ങളിലാണ് രോഗം വ്യാപിച്ചിട്ടുള്ളത്. രോഗം ബാധിച്ച മൃഗങ്ങളെ കൃത്യതയോടെ പരിപാലിക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം കൊടുക്കാനും മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കി. ചീഫ് വെറ്റിനറി ഓഫിസര്‍ സംസ്ഥാനത്തെ എല്ലാ വെറ്റിനറി ഡോക്ടര്‍മാരോടും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.