കല്യാണിയുടെ ഉയർത്തെഴുന്നേൽപ്പ്
അജിത് ജി. പിള്ള
പത്തനംതിട്ട : ക്ഷീരകർഷകനായ മുട്ടത്തുകോണം കെ.ആർ. ശിവരാമപിള്ള വളരെ പ്രതീക്ഷയിലാണ് ഒരു പശുവിനെ വളർത്തിയത്. എന്നാൽ പ്രസവത്തോടെ പശു വീണു, തീർത്തും കിടപ്പിലായി. കഴിയാവുന്നത് എല്ലാം ചെയ്തിട്ടും എഴുന്നേൽപ്പിക്കാൻ ആയില്ല. പ്രതീക്ഷകൾ എല്ലാം തകർന്ന ആ കുടുംബത്തിന് ആശ്രയമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഇ.രാജൻ എത്തി.കൊല്ലം ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള കൗ ലിഫ്റ്റിംഗ് മെഷീൻ എത്തിക്കാനായി പിന്നീടുള്ള പരിശ്രമം.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശിവരാമപിള്ള മൃഗസംരക്ഷണ മന്ത്രിക്ക് അപേക്ഷ നൽകി. അങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഉള്ള ടെലിമെഡിസിൻ ആംബുലൻസ് യൂണിറ്റ് എത്തി.കൗ ലിഫ്റ്റിങ് യൂണിറ്റ് ഉപയോഗിച്ച് പശുവിനെ എഴുന്നേൽപ്പിച്ചു നിർത്തി. കാൽസ്യത്തിന്റെ കുറവും, അസിഡിറ്റിയും പ്രസവത്തോടെ എല്ലുകൾക്ക് ഉണ്ടാകുന്ന തകരാറുകളും ഇത്തരം വീഴ്ചയ്ക്ക് കാരണമാകുന്നു. നാലുമണിക്കൂറോളം ഈ
മെഷീൻറെ സഹായത്തോടെ പശുക്കളെ എഴുന്നേൽപ്പിച്ച് നിർത്താനായാൽ രക്ഷപ്പെടുത്താനാകും എന്നാണ് ഡോക്ടർ ഇ.രാജൻ പറയുന്നത്.
ഒരു കോടിയിലധികം രൂപയാണ് മെഷീൻറെ ചെലവ്. കൗ ലിഫ്റ്റിംഗ് ഡിവൈസ് കൂടാതെ എക്സ്-റേ, സ്കാനിങ്ങ് മെഷീൻ തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും യൂണിറ്റിൽ ഉണ്ടാവും.
ക്ഷീരകർഷകർ ഏറെയുള്ള കേരളത്തിലെ ജില്ലകളിൽ ഇത്തരം യൂണിറ്റിന് ആവശ്യകത ഏറുകയാണ്. എന്തായാലും പിള്ള ചേട്ടനും കുടുംബവും കല്യാണിയുടെ ഉയർത്തെഴുന്നേൽപ്പിൽ ആശ്വാസത്തിലാണ്.