വൃദ്ധയെ സംഘം ചേർന്ന് തല്ലിക്കൊന്നു; ക്രൂരവിഡിയോ പ്രചരിപ്പിച്ചു
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി ആരോപിച്ച് വൃദ്ധയെ ക്രൂരമായി മർദിച്ചുകൊന്നു. ബിഹാറിലെ ഗയ ജില്ലയിലാണു സംഭവം. നവാഡയിലെ സിർദള പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന ശാന്തി ദേവി(70) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഫത്തേപൂരിനും സമീപം നാഗ്‌വ ഗ്രാമത്തിലാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. പുരുഷന്മാരും കുട്ടികളും അടങ്ങുന്ന സംഘം സ്ത്രീയെ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. വിഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നതായി ആരോപിച്ചായിരുന്നു സ്ത്രീക്കു നേരെയുള്ള അതിക്രമം. വളരെ അപ്രതീക്ഷിതമായി ഒരുദിവസം കൊല്ലപ്പെട്ട സ്ത്രീ ഗ്രാമത്തില്‍ എത്തുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അവർ ഗ്രാമത്തിൽ എത്തിയപ്പോൾ തന്നെ പലരും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
നഗ്‌വൻ ബസാറിലേക്കു പോയതായിരുന്നു ശാന്തി ദേവി എന്ന് മകൾ നീലുദേവി പറഞ്ഞു. ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന ആംഗ്രയിൽ നിന്നും നാലു കിലോ മീറ്റർ അകലെയാണ് നഗ്‌വൻ ബസാർ. വളരെ വൈകിയും ശാന്തി ദേവി തിരികെ എത്തിയില്ല. തുടർന്ന് സിർദാളയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതായ വിവരം ലഭിച്ചതായും ശാന്തി ദേവിയുടെ മകൾ നീലു ദേവി പറഞ്ഞു
മറ്റു ബന്ധുക്കളോടൊപ്പം ഉടനെ തന്നെ ആശുപത്രിയിലെത്തിയെങ്കിൽ അമ്മയുടെ ആരോഗ്യനില ഗുരുതരമായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. പിന്നീട് സദര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗയ റേഞ്ച് ഐജി വ്യക്തമാക്കി. 2019ൽ ബിഹാറിൽ 26 പേർക്കെതിരെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 360 പേർ നിരീക്ഷണത്തിലുണ്ട്. കൂട്ടംചേർന്നുള്ള ആക്രമണത്തിൽ 325 പേരെ ഇതുവരെ പ്രതിചേർത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് നടത്തിയ അക്രമങ്ങളിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു.