പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമ; മൊയ്തീന്റെ ഓർമകളുമായി സംവിധായകൻ ആർ എസ് വിമൽ
പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന് സംവിധായകന്‍ ആര്‍. എസ്. വിമല്‍. അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ ‘എന്ന് നിന്റെ മൊയ്തീന്‍’ ചിത്രം റിലീസ് ചെയ്ത് അഞ്ചു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വിമലിന്റെ വെളിപ്പെടുത്തൽ
”അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി”– വിമല്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു.
എം. ജയചന്ദ്രനും മഹേഷ് നാരായണനും സംഗീതം ഒരുക്കി യേശുദാസ്, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ടൊവിനോ തോമസ്, ബാല, സായ്കുമാര്‍, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.
കേരളത്തിലും പുറത്തുമായി നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ചിത്രം നേടുകയുണ്ടായി.