IndiaLatest

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഒന്‍പതാം വര്‍ഷത്തിലേക്ക്

“Manju”

ന്യൂഡല്‍ഹി: വനിതകള്‍ ഉള്‍പ്പെടെയുളള സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഒന്‍പതാം വര്‍ഷത്തിലേക്ക്. 2014 ആഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് തുടക്കം കുറിച്ചത്.

46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആരംഭിച്ചതിലൂടെ 67% ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലേക്ക് പദ്ധതി വ്യാപിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദമാക്കി. ജന്‍ധന്‍ അക്കൗണ്ട് ഉടമകളില്‍ 56% വനിതകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സംരംഭങ്ങളിലൊന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് പറഞ്ഞു. ദരിദ്രര്‍ക്ക് അവരുടെ സമ്പാദ്യം ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിനും, പലിശക്കാരായ പണമിടപാടുകാരുടെ പിടിയില്‍ നിന്ന് മോചിതരാകുന്നതിനും കുടുംബത്തിലേക്ക് പണം അയച്ച്‌ നല്‍കുന്നതിനുള്ള മാര്‍ഗ്ഗവും തുറന്നു നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത എല്ലാവരിലും ഉറപ്പാക്കുന്നതിനായി ആരംഭിച്ച ദേശീയ ദൗത്യമാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). ബാങ്കിംഗ് / സേവിംഗ്‌സ് & ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, പണമടയ്‌ക്കല്‍, വായ്പ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ താങ്ങാനാവുന്ന ചെലവില്‍ ലഭ്യമാക്കുന്നു.

ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാതിരുന്ന ജനവിഭാഗങ്ങളെ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആയിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രിയുടെ വാക്കുകള്‍. അതിന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നതാണ് കാണുന്നത്. ഗ്രാമീണ മേഖലകളില്‍ പോലും സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ട് ജനങ്ങളിലെത്തിക്കാന്‍ ജന്‍ ധന്‍ അക്കൗണ്ടുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. സീറോ ബാലന്‍സും സീറോ ചാര്‍ജ്ജുമാണ് ജന്‍ ധന്‍ അക്കൗണ്ടുകളുടെ പ്രത്യേകത. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് കൂടിയാണ് ജന്‍ ധന്‍ യോജന വഴിയൊരുക്കിയത്.

 

Related Articles

Back to top button