സ്കൂളുകള്‍ 25 ശതമാനം ഫീസിളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്മാന് കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് വ്യക്തമാക്കി.
മഞ്ചേരി എ.സി.ഇ പബ്ലിക് സ്കൂള്‍ രക്ഷാകര്ത്താക്കള് നല്കിയ പരാതിയിലാണ് ഉത്തരവ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്ന് ഉളവായ പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസിളവ് അനുവദിക്കാനാകില്ലെന്ന മാനേജ്മെന്റ് വാദം സ്വീകരിക്കാനാകില്ലെന്ന് കമീഷന് നിരീക്ഷിച്ചു. 25 ശതമാനം കുറച്ച് ഫീസ് അടയ്ക്കുന്ന കുട്ടികള്‍ക്ക് അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സി.ബി.എസ്.ഇ റീജനല്‍ ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും കമീഷന് നിര്‍ദേശിച്ചു.