ഒമൈക്രോണ്‍ ലക്ഷണങ്ങള്‍ കുറവ്
ഒമൈക്രോണ്‍ ബാധബാധിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ ബാധ പിടിപ്പെട്ടവരില്‍ ബഹുഭൂരിപക്ഷത്തിനും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്ന് ദക്ഷിണാഫ്രിക്കയില്‍ രോഗം ആദ്യ റിപ്പോര്‍ട്ട് ചെയ്ത ഡോക്ര്‍ ആഞ്ചലിക്ക് കോട്സീ.
ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയായ എസ് എ എം എയുടെ അദ്ധ്യക്ഷ കൂടിയാണ് ആഞ്ചെലിക്ക്.
താന്‍ പരിശോധിച്ച 40ഓളം ഒമൈക്രോണ്‍ രോഗികളില്‍ എല്ലാവര്‍ക്കും നടുവേദന, സന്ധിവേദന മുതലായ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും വളരെ ചുരുക്കം പേരില്‍ മാത്രമാണ് പനി കണ്ടെത്തിയതെന്നും ആഞ്ചെലിക്ക് വ്യക്തമാക്കി. പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിച്ചെങ്കിലും ഈ വൈറസിന്റെ പ്രഹര ശേഷി എത്രത്തോളം ഉണ്ടെന്ന് ഇനിയും വ്യക്തമാകണമെന്ന് ഡോക്ടര്‍ പറഞ്ഞു.
തന്നെ കാണാന്‍ വന്ന രോഗികളില്‍ കടുത്ത ക്ഷീണം ഉണ്ടായിരുന്നതിനാല്‍ മാത്രമാണ് ഇവര്‍ വൈദ്യസഹായം തേടിയതെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരം രോഗികളില്‍ നടത്തിയ ടെസ്റ്റുകളില്‍ മറ്റ് കൊവിഡ് രോഗികളില്‍ നിന്നും വ്യത്യസ്ഥമായ ഫലങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആഞ്ചലിക്ക് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ ശാസ്ത്രജ്ഞരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. 40 വയസിന് താഴെയുള്ളവരില്‍ ഇത്രയേറെ ക്ഷീണം ഉണ്ടാകുന്നത് പതിവല്ലാത്തതിനാലാണ് താന്‍ ഉടനടി ശാസ്ത്രജ്ഞരെ വിവരം അറിയിച്ചതെന്ന് അവര്‍ പറഞ്ഞു.
ഒമൈക്രോണിനെതിരെ വാക്സിന്‍ ഫലപ്രദമല്ലെന്ന വാര്‍ത്തകളെ ആഞ്ചലിക്ക് തള്ളിക്കളഞ്ഞു. താന്‍ ചികിത്സിച്ച രോഗികളില്‍ പകുതിപേര്‍ മാത്രമേ വാക്സിന്‍ എടുത്തിരുന്നുള്ളൂവെന്നും വാക്സിന്‍ എടുക്കാത്തവരില്‍ പോലും വൈറസ് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചതെന്നും ആഞ്ചലിക്ക് വ്യക്തമാക്കി.