IndiaLatest

പ്രവാസിക്ക് തുണയായി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍

“Manju”

റിയാദ്: പ്രമേഹം മൂര്‍ഛിച്ച്‌ കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഒപ്പം താമസിക്കുന്നവര്‍ മുറിക്ക് പുറത്താക്കിയ ഉത്തര്‍പ്രദേശി സ്വദേശി മലയാളികളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി.
റിയാദില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍ പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിര്‍ അലി (59) ആണ് താമസ കെട്ടിടത്തിന്റെ ടെറസില്‍ കഴിഞ്ഞിരുന്നത്.
സന്ദര്‍ശക വിസയില്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ എത്തിയ ജാഹിര്‍ അലിയുടെ മകന്‍ പിതാവിനെ തന്റെ അടുത്ത് എത്തിക്കാന്‍ റിയാദിലുള്ള ടാക്സി ഡ്രൈവര്‍ സാദിഖ് വല്ലപ്പുഴയെ ഏല്‍പിക്കുകയായിരുന്നു.
ഇതനുസരിച്ച്‌ അദ്ദേഹത്തിന്റെ കൊണ്ടുപോകാന്‍ വേണ്ടി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസില്‍ കഴിയുന്ന രോഗിയെ കണ്ടത്. കാലിലെ മുറിവ് പഴുത്ത് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ റൂമിലുള്ളവര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റുകയായിരുന്നു.
ജാഹിര്‍ അലിയുടെ ദയനീയാവസ്ഥ കണ്ട സാദിഖ് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് സഹായം തേടി.
കണ്‍വീനര്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ജുബൈലില്‍ നിന്നെത്തിയ ജാഹിര്‍ അലിയുടെ മകനും ചേര്‍ന്ന് അടിയന്തിര ചികിത്സക്കായി റിയാദ് ശുമൈസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലില്‍ കടുത്ത അണുബാധയുണ്ടെന്നും ഇത് ജീവന് അപകടമാണെന്നും പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ കാല്‍ മുറിച്ചു.
അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ തിരിച്ചെത്തി. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്‍ത ജാഹിര്‍ അലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തി.
എയര്‍പ്പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ വിരലടയാളമുള്‍പ്പെടെ ചില സാങ്കേതിക പ്രശ്‍നമുണ്ടായതിനെ തുടര്‍ന്ന് ആദ്യ തവണ തിരിച്ചയച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ പ്രശ്‍നപരിഹാരമുണ്ടാക്കി വ്യാഴാഴ്ച യു.പിയിലേക്കുള്ള സ്‍പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടുകാരനായ ജാവേദിന്റെ കൂടെ യാത്രയാക്കി.

Related Articles

Back to top button