തെന്മല• ജില്ലയിലെ ഏറ്റവും വലിയ ജലപാതമായ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികൾക്കായി തുറന്നു നൽകി; കുളിക്കാൻ അനുമതിയില്ല. 8 മാസങ്ങൾക്ക് ശേഷം തുറന്ന പാലരുവിയിൽ ഇന്നലെ കുട്ടികളടക്കം 407 പേരെത്തി. മഴ പെയ്യുന്നതിനാൽ ജലപാതത്തിൽ നീരൊഴുക്കിന് കുറവില്ല. കോവിഡ് ഭീതി നിലനിൽക്കുന്നതിനാലാണ് കുളിക്കാൻ അനുമതി നൽകാത്തത്. ഇന്നലെ 25045 രൂപ വരുമാനം പാലരുവിയിൽ ലഭിച്ചു. വരും ദിവസങ്ങളിൽ തിരക്കേറാനാണ് സാധ്യത.
കാട്ടുതീ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളച്ചാട്ടം അടച്ചത്. ജൂണില്‍ നീരൊഴുക്ക് ശക്തമായെങ്കിലും കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല.
സ്വകാര്യ വാഹനങ്ങൾക്ക് പാലരുവി ജലപാതത്തിലേക്ക് പ്രവേശനമില്ല. ദേശീയപാതയ്ക്ക് സമീപത്തെ കൗണ്ടറിൽ നിന്നും പാസെടുത്ത് പാലരുവി ഇക്കോ ടൂറിസത്തിന്റെ വാഹനത്തിൽ വെള്ളച്ചാട്ടത്തിലേക്ക് പോകാം