സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആര്‍.ബി.ഐ. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജി.ഡി.പിയില്‍ 8.6 ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്ന കണക്കുകള്‍ പുറത്ത് വന്നതോടെയാണ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 23 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയില്‍ രേഖപ്പെടുത്തിയത്
ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായ മൈക്കിള്‍ പാത്ര ഉള്‍പ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വില്‍പന കുറഞ്ഞപ്പോഴും കമ്പനികളുടെ ലാഭമുയരാന്‍ കാരണം ചെലവ് ചുരുക്കിയതാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു. അതേസമയം, വാഹന വില്‍പനയിലെ കണക്കുകളും ബാങ്കുകളുടെ ലിക്വുഡിറ്റിയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവ് സൂചനകള്‍ നല്‍കുന്നുണ്ടെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആര്‍.ബി.ഐ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, യുറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതും ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കും