സ്വകാര്യത കവരുന്നു : ആപ്പിൾ ഐഫോണിനെതിരെ ആക്ഷേപം
വാഷിംഗ് ടണ്‍: ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ജന്മനാ പ്രശ്‌നക്കാരാണെന്ന ധാരണയില്‍ രാജ്യത്തലവന്മാര്‍ പോലും ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്ന ഉപകരണമാണ് ഐഫോണ്‍. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്ന ആപ്പിള്‍ കമ്പനിയാണ് ഐഫോണ്‍ നിര്‍മിക്കുന്നത്. എന്നാൽ, കമ്പനിക്കെതിരെ അതിഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് യൂറോപ്യന്‍ പ്രൈവസി ആക്ടിവിസ്റ്റുകള്‍. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോണ്‍ ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കുന്നു എന്നാണ് അവര്‍ കണ്ടെത്തിയരിക്കുന്നത്. എന്‍ഒവൈബി (നണ്‍ ഓഫ് യോ ബിസിനസ്) എന്നറിയപ്പെടുന്ന കമ്പനി ജര്‍മനിയിലെയും സ്‌പെയ്‌നിലേയും ഡേറ്റാ പ്രൊട്ടക്ഷന്‍ അധികാരികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുതിയ പരാതിയിലാണ് ആപ്പിള്‍ ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ കോഡുകളുടെ നിയമ സാധുത പരിശോധിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
ഐഡിഎഫ്എ അഥവാ ഐഡന്റിഫയര്‍ ഫോര്‍ അഡ്വര്‍ട്ടൈസേഴ്‌സ്, ബ്രൗസറുകളിലും മറ്റും വെബ്‌സൈറ്റുകള്‍ നിക്ഷേപിക്കുന്ന കുക്കികള്‍ക്കു സമാനമാണെന്നാണ് ആക്ടിവിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് ഓരോ ഐഫോണിനും ഒരു സവിശേഷ കോഡ് സൃഷ്ടിക്കുന്നുണ്ട്. ഇതിലൂടെ ആപ്പിളിനും തേഡ് പാര്‍ട്ടികള്‍ക്കും ഉപയോക്താക്കള്‍ ഓരോ ആപ്പിലും ചെയ്യുന്നത് തിരിച്ചറിയാന്‍ സാധിക്കും. അവരുടെ ഓണ്‍ലൈന്‍ ചെയ്തികളും ഫോണില്‍ നടത്തുന്ന മറ്റു കാര്യങ്ങളും തിരിച്ചറിയാനാകുമെന്നാണ് ആരോപണം. ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ചെയ്തികള്‍ നിരീക്ഷിക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. ഇത് യൂറോപ്യന്‍ യൂണിയന്റെ ഇലക്ട്രോണിക് പ്രൈവസി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഉപയോക്താവിനെ ട്രാക്കു ചെയ്യണമെങ്കില്‍ അയാളോട് അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞ് അയാളുടെ സമ്മതം വാങ്ങണമെന്നാണ് യൂറോപ്യന്‍ നിയമം പറയുന്നതെന്ന് എന്‍ഒവൈബിയുടെ നിയമജ്ഞന്‍ സ്‌റ്റെഫാനോ റോസെറ്റി പറയുന്നു.
തങ്ങള്‍ അടുത്തതായി ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പരിശോധിക്കുമെന്ന് എന്‍ഒവൈബി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് ആപ്പിള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സ്വകാര്യതാ പ്രവര്‍ത്തകനും നിയമജ്ഞനുമായ മാക്‌സ് സ്‌ക്രേംസ് ആണ് എന്‍ഒവൈബി സ്ഥാപിച്ചത്. ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പല കേസുകളും അവര്‍ നല്‍കിയിട്ടുണ്ട്. അവര്‍ ഫെയ്‌സ്ബുക്കിനെതിരെ നല്‍കിയ ഒരു കേസിന്റെ പരിണിത ഫലമായാണ്, യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡേറ്റ അമേരിക്കയിലേക്കു കൊണ്ടുപോകരുതെന്ന കോടതിവിധി അടുത്തകാലത്ത് ഉണ്ടായത്. പലരും മുടിഞ്ഞ വില കൊടുത്ത് ഐഫോണ്‍ വാങ്ങുന്നതു തന്നെ സ്വകാര്യത സംരക്ഷിക്കുമെന്ന ആപ്പിളിന്റെ വാഗ്ദാനം മുഖവിലയ്‌ക്കെടുത്താണ്. കരുത്തന്‍ പ്രതിരോധമുയര്‍ത്തി തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവന്ന ബ്ലാക്‌ബെറിയെ ഇപ്പോഴെങ്കിലും ആളുകള്‍ സ്തുതിക്കുന്നുണ്ടാകും. എന്തായാലും ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ റഷ്യന്‍ പട്ടാളക്കാരുടെ ഇടയില്‍ പ്രസിദ്ധമായ ഒരു തമാശ ശരിയാണെന്നു വരും- ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ചാല്‍ നമ്മുടെ സംഭാഷണം വാഷിങ്ടണ്‍ കേള്‍ക്കും; വാവെയുടെ ഫോണുപയോഗിച്ചാല്‍ ബെയ്ജിങും!