സിന്ധുമോൾ. ആർ
കൊച്ചി : പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും മുഖത്തു തുപ്പുകയും ചെയ്ത പ്രതിയെ പിടികൂടി. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി ശ്യാംകുമാറി(32)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: എരമല്ലൂരില്‍ പ്രതിയുടെ വീടിനു സമീപമാണു രണ്ട് കുട്ടികളുടെ മാതാവുമായ വീട്ടമ്മ ഒരു വര്‍ഷം മുമ്പുവരെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
എന്നാല്‍ പ്രതി മദ്യപിച്ചെത്തി തുടങ്ങിയതോടെ വീട്ടമ്മ അയ്യപ്പന്‍കാവ് ഭാഗത്തേക്ക് താമസം മാറ്റി. ഈ മാസം 16ന് രാവിലെ ഏഴോടെ വീട്ടമ്മ ഓഫീസിലേക്ക് പോകുന്നതിനായി അയ്യപ്പന്‍കാവ് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന സമയം ബൈക്കിലെത്തിയ ശ്യാം യുവതിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തുകയും നിരസിച്ചതോടെ റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ശ്യാമിനെ റിമാന്‍ഡ് ചെയ്തു.