തിരുവനന്തപുരം കോര്പറേഷന് പിടിക്കാന്‍ ബിജെപിയും എല്‍ഡിഎഫും ശക്തമായ പോരാട്ടത്തില്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടതുമുന്നണിക്ക് ശക്തമായ മുന്‍തൂക്കം. കേരള കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് പാലാ നഗരസഭയില്‍ ഇടതുമുന്നണിക്ക് നേട്ടമായി. എറണാകുളം, മലപ്പുറം ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യം നേട്ടം കൊയ്തു. അതേസമയം, നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപിക്കാണ് ലീഡ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി ജെ പി അക്കൗണ്ട് തുറന്നു. അതിനിടെ, തിരുവനന്തപുരം കോര്പറേഷന് പിടിക്കാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരു മുന്നണികളും തമ്മിലുള്ള ലീഡ് നില മാറി മറിഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ ബിജെപി സഖ്യം ഒരു സീറ്റിനു മുന്നിലെത്തി. പിന്നീട് എല്‍ഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി.
9.45ലെ കണക്കനുസരിച്ച് 21 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 13 ഇടത്ത് എന്‍ഡിഎയും ഒരിടത്ത് സ്വതന്ത്രനും ലീഡ് ചെയ്യുന്നു. എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. യുഡിഎഫിനു കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. എല്‍ഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എന്‍ഡിഎയ്ക്കു 35ഉം കോണ്‍ഗ്രസിനു 21 സീറ്റും ലഭിച്ചു. ആകെ നൂറ് സീറ്റുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകള്‍ വേണം. ഒഞ്ചിയത്ത് ആര്‍എംപി തോറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
കൊച്ചി കോര്പറേഷന് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.