ഹിറ്റ്ലറിന്റെ ജന്മഗൃഹം ഇനി പൊലീസ് സ്‌റ്റേഷൻ!
ഓസ്ട്രിയയിൽ ജർമൻ അതിർത്തിക്ക് സമീപമുള്ള ബ്രോണൗവിലാണ് ഹിറ്റ്‌ലർ ജനിച്ച ഇളം മഞ്ഞ നിറത്തിലെ ഈ വീട്. പിൽക്കാലത്ത് പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിയതോടെയാണ് ഹിറ്റ്‌ലറുടെ വീട് പുതുക്കി പൊലീസ് സ്റ്റേഷനാക്കി മാറ്റാൻ അധികൃതർ ഒരുങ്ങുന്നത്. ഏപ്രില്‍ 20, 1889 ലാണ് ഈ വീട്ടില്‍ അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്.ദീർഘനാളായി ഈ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായിരുന്ന ജെർലിൻഡ് പോമറും സർക്കാരും തമ്മിൽ നിയമതർക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഹിറ്റ്‌ലറുടെ വീട് സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് കൊണ്ട് ഓസ്ട്രിയൻ കോടതിയുടെ വിധി വന്നത്.
ചെറുപ്പത്തിൽ വളരെ കുറച്ച് നാൾ മാത്രമേ ഹിറ്റ്‌ലർ ഈ വസതിയിൽ കഴിഞ്ഞിട്ടുള്ളുവെങ്കിലും നാസി അനുഭാവികൾക്കിടയിൽ ഹിറ്റ്‌ലറിന്റെ ജന്മഗ്രഹം എന്ന നിലയ്ക്ക് ഈ വീടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഹംഗറിയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തു മൂന്നു വയസ്സ് വരെ മാത്രമേ ഹിറ്റ്‌ലര്‍ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്നുള്ളൂ.
പോമറിന്റെ കുടുംബം ആണ് ഹിറ്റ്‌ലര്‍ ജനിച്ച ഈ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ കാലങ്ങളായുള്ള ഉടമകള്‍. നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വീട് അവര്‍ ഫാസിസ്റ്റ് കേന്ദ്രമാക്കി മാറ്റി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കെട്ടിടം ലൈബ്രറിയാക്കി. പിന്നീട് വൈകല്യമുള്ളവരുടെ കെയര്‍ സെന്ററും, ഒടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളുമായി. ഇതിന് ശേഷം കെട്ടിടം ഇടിച്ചുതകര്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ഇവിടെ പോലീസ് സ്റ്റേഷനാക്കാം എന്ന് തീരുമാനിക്കുന്നത്. കെട്ടിടത്തിന്റെ മുഖം മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒട്ടാകെ ആര്‍ക്കിടെക്ചറല്‍ മത്സരവും നടത്തിയിരുന്നു.