കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേരളാബാങ്ക് ഭരണ സമിതിയിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടെുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. എല്‍ഡിഎഫിന്റെ 14 സ്ഥാനാര്‍ത്ഥികളും വിജയിച്ചു. യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. കൊല്ലത്തുനിന്ന് സിപിഐയുടേയും കോട്ടയത്തുനിന്ന് ജോസ് വിഭാഗം മാണിഗ്രൂപ്പിന്റെയും പ്രതിനിധികള്‍ വിജയിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരളാ ബാങ്കില്‍ ലയിക്കാത്തതിനാല്‍ അത് ഒഴികെയുളള ജില്ലകളിലെ തിരഞ്ഞെടുപ്പാണ് നടന്നത്. ജില്ലാ ബാങ്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
എസ് ഷാജഹാന്‍ (തിരുവനന്തപുരം), ജി.ലാലു(കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ),കെജെ ഫിലിപ്പ്(കോട്ടയം), കെ.വി.ശശി(ഇടുക്കി), എം.കെ.കണ്ണന്‍(തൃശൂര്‍), എ.പ്രഭാകരന്‍(പാലക്കാട്), പി.ഗഗാറിന്‍(വയനാട്), സാബു എബ്രാഹം(കാസര്‍കോട്), കെ.ജി.വത്സലകുമാരി(കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കോഴിക്കോട് ജില്ലയില്‍ നിന്നുളള രമേശ് ബാബു(പട്ടികജാതി വിഭാഗം). വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മ്മലാദേവി(പത്തനംതിട്ട)പുഷ്പദാസ് (എറണാകുളം) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 13 ജില്ലാ പ്രതിനിധികളും അര്‍ബന്‍ ബാങ്കുകളുടെ ഒരു പ്രതിനിധിയുമാണ് ഭരണ സമിതിയിലുളളത്.സര്‍ക്കാര്‍ നാമനിര്‍ദ്ദേശം നല്‍കുന്ന രണ്ടുപേരുള്‍പ്പടെ ആറുപേരും ഭരണ സമിതിയിലുണ്ടാവും.
അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ജയിച്ച ഗോപി കോട്ടമുറിക്കല്‍ കേരളാ ബാങ്ക് പ്രസിഡന്റാവാനാണ് സാദ്ധ്യത. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 1557 പ്രൈമറി സര്‍വീസ് സഹകരണ ബാങ്കുകളുടേയും 51 അര്‍ബന്‍ ബാങ്കുകളുടേയും പ്രസിഡന്റുമാര്‍ക്ക് മാത്രമാണ് വോട്ടവകാശം. എല്‍ഡിഎഫിന് 1019 മുതല്‍ 1026 വരെ വോട്ടുകള്‍ ലഭിച്ചു. സഹകരണ സെക്രട്ടറി, സകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ,എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. കോബാങ്ക് ടവറില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍മാര്‍ ചുമതലയേല്‍ക്കും.