IndiaLatest

പ്രതിഷേധം കനക്കുന്നു ;കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി:കര്‍ഷകരുടെ പോരാട്ടവീര്യം കുറയുന്നില്ല. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്നത്. നേരത്തേ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ പ്രവേശിക്കുന്നത് തടയാന്‍ യുദ്ധ സമാന സാഹചര്യങ്ങള്‍ ഒരുക്കിയ കേന്ദ്രം ഒടുവില്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതും പ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതും തങ്ങളുടെ വിജയമെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിനാണ് അമിത് ഷാ കര്‍ഷകരെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ പ്രശ്നങ്ങളും സസൂഷ്മം പരിശോധിക്കാം എന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഉപാധിവച്ചുകൊണ്ടുളള ഒരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്നാണ് കര്‍ഷര്‍ പറയുന്നത്. ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം നിറവേറ്റാതെ ജീവന്‍പോയാലും പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രവുമായുളള ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് പഞ്ചാബ് കിസാന്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റുല്‍ദു സിംഗ് പറയുന്നത്. ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമേ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കൊപ്പം വൈദ്യുത ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്നത്തെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചത് പ്രതിഷേധക്കാര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അമിത്ഷായുടെ ചര്‍ച്ച വെറും പ്രഹസനമാകുമോ എന്നാണ് അവര്‍ സംശയി​ക്കുന്നത്.

Related Articles

Back to top button