സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനംചെയ്ത ഭാരത് ബന്ദ് ഇന്ന് . ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ആറാംവട്ട ചര്‍ച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കിയത് .
കര്‍ഷകരുടെ ആശങ്കകളില്‍ നിയമ ഭേദഗതിയാവാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. രാജ്യവ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ചരക്കുവാഹനങ്ങളുടെ ദേശീയസംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും പിന്തുണച്ചതോടെ രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിക്കാനാണ് സാധ്യത. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ വഴിതടയുമെന്ന് ഡല്‍ഹി-യു.പി. അതിര്‍ത്തിയില്‍ സമരത്തിനു നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.